ഇടുക്കി: മൂന്നാര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ സബ്ഡിവിഷനില്‍ നിന്നും 30000 രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 15 കേസുകളിലായി 15 പേര് പിടിയിലായി. മൂന്നാര്‍, ശാന്തന്‍പാറ, രാജാക്കാട്, അടിമാലി, വെള്ളത്തൂവല്‍ എന്നീ സ്റ്റേഷന് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളടക്കം പിടികൂടിയത്. മേഖലയില്‍ സ്കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമാകുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഡിവൈഎസ്പി കെ എന്‍ അനിരുദ്ധന് പരിശോധനയ്ക്ക് ഉത്തരവ് നല്‍കിയത്. ശാന്തന്‍പാറയില്‍ ഏഴ് ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ പിടികൂടി. മൂന്ന് പേര് അറസ്റ്റില്‍. ഇവിടെ നിന്ന് 10000 രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. രാജാക്കാട് നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകളിലായി അഞ്ച് പേര് പിടിയിലായി. പത്ത് കടകളിലാണ് പരിശോധ നടത്തിയത്. ഇവിടെ നിന്ന് പതിനായിരത്തിലധികം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.
മറയൂരില്‍ നടത്തിയ പരിശോധനയില്‍ ഗവ. സ്കൂള്‍ പരിസരത്ത് വ്യാപാര സ്ഥാപനം നടത്തുന്ന ഗണേഷ് ഭവനില്‍ ജയകുമാര്‍(48) പിടിയിലായത്. ഇയാളുടെ കടയില്‍ നിന്നും അമ്പത് ബണ്ടില്‍ ബീഡിയും 51 പായ്ക്കറ്റ് സിഗരറ്റും പിടിച്ചെടുത്തു. മൂന്നാറില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി രണ്ട് പേരാണ് പിടിയിലായത്. അടിമാലിയിലും വെള്ളത്തൂവലിലും രണ്ട് കേസുകള്‍ വീതമാണ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഡിവൈഎസ്പി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: