മാധവന് വലിയച്ഛനെപ്പോലൊരാള്‍, പതിമൂന്നാം വയസില്‍ വിപ്ലവകാരിയായ ഒരാള്‍, എന്റെ കുടുംബത്തിലുണ്ടായി എന്നത്, എന്റെ എഴുത്തിന്റെ ഊര്‍ജമാണ്. മാധവന് വലിയച്ഛന്റെ അമ്മ, കൊഴുമ്മലെയാണ്; അദ്ദേഹത്തിന്റെ അച്ഛന് വഴിയാണ്, ഞങ്ങളുടെ കുടുംബത്തിന് ബന്ധം. എന്റെ അച്ഛന്റെ അമ്മാവനാണ്, മാധവന് വലിയച്ഛന്റെ ഗുരു, എ.സി.കണ്ണന് നായര്‍.
തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മകള്‍’ക്കുശേഷം വരുന്ന മികച്ച രചനയാണ്, വലിയച്ഛന്റെ ‘ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകള്‍.’ വടക്കേ മലബാറിന്റെ ചരിത്രമാണ്, ഈ പുസ്തകം. വീട്ടില്‍നിന്ന് പുറപ്പെട്ട്, ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും കൈമുതലാക്കി ഇങ്ങനെ ഒരാള്‍ ജീവിച്ചു എന്നതുതന്നെ, ഭാവിയെപ്പറ്റി പ്രതീക്ഷ വളര്‍ത്തുന്നു. അതാണ്, എനിക്ക് എഴുത്തില്‍ ശക്തി നല്‍കുന്നത്.
ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ സ്വാതന്ത്ര്യസേനാനികളാണ്, കണ്ണന് നായരും, വലിയച്ഛനും. ഇവരിരുവരും ചേര്‍ന്നാണ്, അന്നത്തെ വടക്കേ മലബാറിന്റെ ചരിത്രം തന്നെയുണ്ടാക്കിയത്.
ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞയാളായിരുന്നു, അന്ന് പതിമൂന്ന് വയസുള്ള വലിയച്ഛന്. പി.കൃഷ്ണപിള്ള ഗുരുവായൂരമ്പലത്തിന്റെ മണ്ഡപത്തില്‍ കയറി മണിയടിച്ച് മര്‍ദനമേറ്റുവാങ്ങി; എകെജിയെ കൊല്ലാന്‍ ശത്രുക്കള്‍ ഒരാനയെ അയച്ചപ്പോള്‍, അതിന് മുന്നില്‍, എകെജിയെ രക്ഷിക്കാന്‍ ചാടിവീണയാളാണ്, വലിയച്ഛന്. ആനയുടെ ശരീരം മറ്റെവിടെയോ ഉരസി ആനയ്ക്ക് വഴിതെറ്റിയതിനാല്‍, അദ്ദേഹം രക്ഷപ്പെട്ടു.
ഉപ്പുസത്യഗ്രഹംപോലെയുള്ള പരിപാടികളില്‍ പങ്കെടുത്ത്, ദേശീയ സമരത്തില്‍ മുങ്ങിയ വലിയച്ഛന്, അമ്മയുടെ മരണവിവരമറിയുന്നത്, എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാണ്. വഴിയില്‍, ആരോ പറഞ്ഞറിയുകയാണ്. പ്രക്ഷോഭകാരിയായ മകനെ അച്ഛന് വീട്ടില്‍ കയറ്റിയിരുന്നില്ല. പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഹോമിച്ചയാള്‍ക്ക്, അമ്മയ്ക്ക് ബലിയിടാന്‍ കഴിഞ്ഞില്ല.
ദേശീയ പ്രസ്ഥാനത്തില്‍നിന്ന്, സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് നീങ്ങുകയായിരുന്നു, വലിയച്ഛന്. കയ്യൂര്‍ സമരത്തില്‍ പങ്കെടുത്ത് ക്രൂരമായ മര്‍ദനത്തിനിരയായി. ആ ചരിത്രം നാമറിയില്ല; ചരിത്രം ചിലരുടെ മാത്രമാക്കി മാറ്റുന്ന പ്രക്രിയയാണ് നടക്കുന്നത്.
കൊല്‍ക്കത്താ തീസിസ് തെറ്റാണെന്ന് കണ്ടെത്തി, അത് അവതരിപ്പിച്ച 1948 ല്‍തന്നെ, പ്രതിഷേധിച്ചയാളാണ്, വലിയച്ഛന്. അത് തെറ്റായിരുന്നുവെന്ന്, പിന്നീട് പാര്‍ട്ടി തന്നെ സമ്മതിച്ചു.
എന്നാല്‍, തെറ്റാണെന്ന ദീര്‍ഘവീക്ഷണത്തിന്, വലിയച്ഛന് മാപ്പുപറയേണ്ടിവന്നു.
വലിയച്ഛന് മരിക്കുന്നത്, മലബാറിന്റെ ചരിത്രം അവസാനിക്കുന്നതിന് സമമാണ്; ജാതിയും മതവും ഉയിര്‍ക്കുന്ന കാലമാണിത്. അത് ചെറുത്തുനിന്ന പഴയൊരു തലമുറയാണ്, ഇല്ലാതാകുന്നത്. മാത്രമല്ല, സത്യസന്ധ രാഷ്ട്രീയത്തിന്റെ വിത്തുപാകിയ തലമുറയാണ് പോയ്മറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: