ഭാരതത്തിന്റെ കീര്‍ത്തി ലോകമെങ്ങും പരത്തി മുന്നേറുകയാണ് ഐഎസ്ആര്‍ഒ. കുറഞ്ഞ ചെലവില്‍ ചൊവ്വയില്‍ ഉപഗ്രഹമെത്തിച്ച അവര്‍ ഇപ്പോള്‍ രണ്ടുനേട്ടങ്ങള് കൂടി കൈവരിച്ചിരിക്കുന്നു.
ഒന്ന്:ചരിത്രത്തിലേറ്റവും ദൈര്‍ഘ്യമുള്ള ഉപഗ്രഹ വിക്ഷേപണം.
രണ്ട്:ഒരു റോക്കറ്റില്‍ രണ്ട് ഭ്രമണപഥങ്ങളിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുക.
ഇന്നലെ രാവിലെ 9.12 ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്ന് പിഎസ്എല്‍വി സി 35 തീയും പുകയും തുപ്പി കുതിച്ചുയര്‍ന്നപ്പോള്‍ ശാസ്ത്രലോകം ആകാംഷയോടെ നോക്കിയിരുന്നു. കൃത്യം പതിനേഴാം മിനിറ്റില്‍ നമ്മുടെ കാലാവസ്ഥാ, സമുദ്ര പഠന ഉപഗ്രഹമായ, 371 കിലോയുള്ള സ്കാറ്റ്സാറ്റിനെ 730 കിലോമീറ്റര്‍ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തില്‍ എത്തിച്ചു. പിന്നെ ഏഴ് ഉപഗ്രഹങ്ങളെ 689 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലും.
മള്‍ട്ടിപ്പിള്‍ ബേണ്‍ ടെക്നോളജി അഥവാ ഭിന്നജ്വലന സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചത്. മുന്‍പ് രണ്ടുതവണ റോക്കറ്റില്‍ ഇത് പരീക്ഷിച്ചുനോക്കിയിരുന്നെങ്കിലും ഉപഗ്രഹവിക്ഷേപണത്തിന് ഇതുപയോഗിക്കുന്നത് ആദ്യമാണ്. നാലുഘട്ടമാണ് പിഎസ്എല്‍വി റോക്കറ്റുകള്‍. ആദ്യ മൂന്നു ഘട്ടം എന്‍ജിനുകള്‍ ജ്വലിച്ചാണ് റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷം താണ്ടി ബഹിരാകാശത്ത് എത്തിക്കുന്നത്. പിന്നെ നാലാമത്തെ ഘട്ടം ഉപയോഗിച്ചാണ് ഉപഗ്രഹങ്ങളെ നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ എത്തിക്കുക. ഇങ്ങനെ നാലാം ഘട്ടം ജ്വലിപ്പിച്ച് ആദ്യം സ്കാറ്റ്സാറ്റിനെ ഭദ്രമായി ഭ്രമണപഥത്തിലേക്ക് കയറ്റിവിട്ടു. പിന്നെ എന്ജിന് നിര്‍ത്തിവച്ചു. ഒരുമണിക്കൂര്‍ കഴിഞ്ഞ് എന്ജിന് വീണ്ടും ജ്വലിപ്പിച്ച് മറ്റുള്ളവയെ അല്‍പ്പം താഴ്ന്ന നിലയ്ക്കുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു.
കേള്‍ക്കുമ്പോള്‍ എളുപ്പമെന്ന് തോന്നുമെങ്കിലും വെല്ലുവിളി നിറഞ്ഞതാണ് ഈ പരിപാടി. ഒരുവെടിക്ക് രണ്ടുപക്ഷി (ഇവിടെ ഒരുവെടിക്ക് എട്ടുപക്ഷി) ചെലവു വന്‍തോതില്‍ കുറയ്ക്കാമെന്നതാണ് പ്രധാന നേട്ടം. ഒരിക്കല്‍ നിര്‍ത്തിയ എന്ജിന് വീണ്ടും പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ അതിന്റെ ഊഷ്മാവ് നിയന്ത്രിച്ചുനിര്‍ത്തണം. തണുത്തുറഞ്ഞ, ഗുരുത്വാകര്‍ഷണം വളരെത്താണ സ്ഥലത്ത് എന്ജിന് പ്രവര്‍ത്തിപ്പിക്കുക അത്ര എളുപ്പമല്ല.
ബഹിരാകാശത്ത് പറക്കുന്ന എന്ജിന് ഓഫ് ചെയ്ത തണുത്തശേഷമേ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റൂ. പിന്നെ എന്ജിന് നിയന്ത്രിച്ച് ഉപഗ്രഹങ്ങളെ വ്യത്യസ്തമായ ഭ്രമണപഥത്തിലേക്ക് തള്ളിവിടുക. ഇവയെല്ലാം അതീവശ്രദ്ധ വേണ്ട പ്രവര്‍ത്തനങ്ങളാണ്.
ദൈര്‍ഘ്യമേറിയ വിക്ഷേപണം
പതിറ്റാണ്ടുകളായി ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ തുടങ്ങിയിട്ട്. ഒരു ഉപഗ്രഹം വിക്ഷേപിക്കാന്‍ വേണ്ടത് ശരാശരി 20 മിനിറ്റാണ്. കുതിച്ചുയരുന്ന റോക്കറ്റ് അന്തരീക്ഷം ഭേദിച്ച് ഭ്രമണപഥത്തിനടുത്ത് എത്തുക. റോക്കറ്റിനെ തള്ളിവിടുക. അതിന് ഇത്രയും സമയം മതി. ഇക്കുറി രണ്ടുമണിക്കൂര്‍ 15 മിനിറ്റാണ് എടുത്തത്. സ്കാറ്റ് സാറ്റിനെ ഒരിടത്ത് എത്തിക്കണം. പിന്നെ കുറച്ചു വിശ്രമം. പിന്നെ വീണ്ടും യാത്ര. മറ്റുള്ളവയെ അടുത്ത സ്റ്റോപ്പിലിറക്കുക. എന്ജിന് ഓഫ് ചെയ്തും ഒരുമണിക്കൂറിനുശേഷം വീണ്ടും ഓണ്‍ ചെയതുമുള്ള ഈ ദൗത്യത്തിന് സമയം കൂടുതല്‍ വേണം. നാലുഘട്ടങ്ങളുള്ള റോക്കറ്റില്‍ ദ്രവ, ഖര ഇന്ധനങ്ങള്‍ മാറിമാറിയാണ് ഉപയോഗിക്കുക.
44.4 മീറ്റര്‍ നീളവും 320 ടണ്ണുമുള്ള റോക്കറ്റ് മൊത്തം 689 കിലോ ഭാരവുമായാണ് പറന്നത്. നമ്മുടെ സ്കാറ്റ് സാറ്റിനുപുറമേ അള്‍ജീരിയയുടെ മൂന്ന് ഉപഗ്രഹങ്ങള്‍ (അല്‍സാറ്റ് ഒന്ന് ബി 103 കിലോ, അല്‍സാറ്റ് 2ബി 117 കിലോ, അല്‍സാറ്റ് 1 എന്‍ 7 കിലോ, കാനഡയുടെ ഒന്ന് (എന്‍എല്‍എസ്19 എട്ടു കിലോ) അമേരിക്കയുടെ ഒന്ന് (പാത്ത്ഫൈന്‍ഡര്‍ 44 കിലോ) മുബൈ ഐഐടിയുടെ പ്രഥം (10കിലോ) ബെംഗളൂരു പിഇഎസ് യൂണിവേഴ്സിറ്റിയുടെ പിസാറ്റ് (5.25 കിലോ) എന്നിവയാണ് മറ്റുള്ളവ.
ഓഷ്യന്‍സാറ്റ് രണ്ടിന്റെ തുടര്‍ച്ചയാണ് സ്കാറ്റ് സാറ്റ്. കാറ്റിന്റെ ഗതിയറിയിക്കുന്ന ക്യൂബാന്ഡ് സ്കാറ്റോമീറ്ററാണ് ഇതിലെ പ്രത്യേകത. കൊടുങ്കാറ്റ്, കാലാവസ്ഥ പ്രവചനങ്ങള്‍ക്ക് ഇത് വലിയ സഹായമാകും. അഞ്ചു വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.
പിഎസ്എല്‍വിയുടെ 37ാം വിക്ഷേപണമാണിത്. 2660 കിലോമീറ്റര്‍ വേഗത്തിലാണ് റോക്കറ്റ് 689 കിലോഭാരവുമായി ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: