മുട്ടം: ലക്ഷങ്ങള്‍ മുടക്കി പണിതീര്‍ത്ത സര്‍ക്കാര്‍ വക കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നു. പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കാര്‍ഷിക വിപണന കേന്ദ്രവും മുട്ടം ബസ് സ്റ്റാന്‍ഡിനുള്ളിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ മുകള്‍ നിലയുമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ഇരു കെട്ടിടങ്ങളും പണി കഴിപ്പിച്ചിട്ട് ഒരു വര്‍ഷമായി.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഒരു വര്‍ഷം മുമ്പ് പതിനഞ്ച് ലക്ഷം രൂപ മുടക്കിയാണ് കാര്‍ഷിക വിപണന കേന്ദ്രം നിര്‍മ്മിച്ചത്. നാല് ഷട്ടറുകളിലായി പണി പൂര്‍ത്തിയാക്കിയ ഈ കെട്ടിടം പഞ്ചായത്ത് ഓഫീസിന്റെ തൊട്ടടുത്ത് നോക്കുകുത്തിയായി നില്‍ക്കുകയാണ്. പണി പൂര്‍ത്തിയായിട്ടും ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം പോലും നടത്തിയിട്ടില്ല. നാട്ടിലെ കര്‍ഷകരുടെ ഉല്പന്നങ്ങള് വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെട്ടിടം പണികഴിപ്പിച്ചത്. മുട്ടം ടൗണില്‍ രണ്ട് കാര്‍ഷിക വിപണന കേന്ദ്രങ്ങളുണ്ട്. ഇതില്‍ ഒന്ന് പ്രവര്‍ത്തിക്കുന്നത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ്. പണി പൂര്‍ത്തിയായി കിടക്കുന്ന കാര്‍ഷിക വിപണന കേന്ദ്രം ചെറു വാടയ്ക്ക് കൊടുത്താല്‍ മുറികള്‍ വാടകയ്ക്ക് എടുക്കാന്‍ പലരും തയ്യാറാണ്. മുട്ടം ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാം നിലയിലെ നാല് മുറികള്‍ ഉപയോഗിക്കാതെ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
നിരവധി ആളുകള്‍ ഈ മുറിക്ക് ആവശ്യം ഉന്നയിച്ച് വന്നെങ്കിലും മുറികള്‍ വിട്ട് നല്കുവാന് അധികൃതര്‍ തയാറായില്ല. പഞ്ചായത്തിന് നല്ലൊരു വരുമാന മാര്‍ഗ്ഗമാകുമായിരുന്ന മുറികളാണ് വെറുതെ കിടന്ന് നശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: