ഭാരതീയ ജനതാപാര്‍ട്ടിയും കോഴിക്കോടും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണുള്ളത്. ബിജെപിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘത്തിന് കേരളത്തില്‍ തുടക്കമിട്ടത് കോഴിക്കോടാണ്. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതും കോഴിക്കോടാണ്.
ജനസംഘവും ആര്‍എസ്എസും ഉത്തരേന്ത്യയിലെ വരേണ്യവര്‍ഗ്ഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ് പ്രചാരണം. ഇത് കൂസാതെ ആര്‍എസ്എസിലും ജനസംഘത്തിലും വലതുകാല്‍വച്ച് കയറിയവരെ കുപ്രചാരണങ്ങള്‍കൊണ്ട് തളര്‍ത്താനോ തകര്‍ക്കാനോ സാധിച്ചില്ല. മാത്രമല്ല അവരുടെ കാല്പ്പാടുകളെ പിന്തുടരാന് അനേകായിരങ്ങള്‍ നിരനിരയായി മുന്നോട്ടുവന്നു. അതില്‍ മറ്റുള്ളവര്‍ ആക്ഷേപിക്കുന്നതുപോലുള്ള വരേണ്യവര്‍ഗ്ഗത്തിനുള്ള സ്ഥാനം പരിമിതമാണ്.
പഠിച്ചുകൊണ്ടിരുന്നവരും, കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തിയവരുമെല്ലാമാണവരില്‍ ഏറിയ കൂറും. അവരുടെ മിടുക്കും നിശ്ചയ ദാര്‍ഢ്യവുമാണ് 1967ല്‍ ജനസംഘം അഖിലേന്ത്യാ സമ്മേളനം വന്‍ വിജയമാക്കാന്‍ സഹായിച്ചത്. കമ്മ്യൂണിസത്തിനും കോണ്‍ഗ്രസ്സിനും ബദലായി ഉയര്‍ന്നുവരുന്ന പ്രസ്ഥാനമാണ് ജനസംഘമെന്ന് ബോധ്യപ്പെടുത്താന്‍ ആ സമ്മേളനം സഹായിച്ചു.
പരിമിതമായ ആളെക്കൊണ്ട് ദേശീയ സമ്മേളനം വന്‍ വിജയമാക്കാന്‍ കഴിഞ്ഞു എന്നതല്ല ആ സമ്മേളനത്തിന്റെ പ്രത്യേകത. ജനസംഘത്തിന് ന്യൂനപക്ഷ വിദ്വേഷവും ദേശീയ വികാരവും മാത്രമേ അജണ്ടയുള്ളൂ എന്ന ധാരണ തിരുത്തിക്കുറിക്കാന്‍ ആ സമ്മേളനത്തിന് കഴിഞ്ഞു.
കോഴിക്കോട് സമ്മേളനത്തിലാണ് ജനസംഘത്തിന്റെ തത്വസംഹിതയായി ഏകാത്മ മാനവ ദര്‍ശനം അന്തിമമായി അംഗീകരിച്ചത്.
ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ആ തത്വസംഹിത, മനുഷ്യന്റെ സര്‍വ്വതോമുഖമായ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. മനുഷ്യരാശിക്കു മുന്നില്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവയ്ക്കുന്ന സോഷ്യലിസവും, സമ്പത്ത് ഏത് വഴിയും കുന്നുകൂട്ടി സേവിക്കുക എന്ന കാപ്പിറ്റലിസവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതൊന്നിനെക്കുറിച്ച് ഒരു ചിന്തയും രൂപവും ഉരുത്തിരിഞ്ഞിട്ടില്ല. അപ്പോഴാണ് ദീനദയാല്‍ജി രൂപപ്പെടുത്തിയ ഏകാത്മ മാനവദര്‍ശനം ഉദയം ചെയ്തത്.
ഇതിനെക്കുറിച്ച് ബൗദ്ധിക തലത്തില്‍ സജീവ ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് ദീനദയാല്‍ജിയുടെ മരണം. തുടര്‍ന്ന് ഏകാത്മ മാനവദര്‍ശനത്തെക്കുറിച്ച് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. ജനസംഘം ബിജെപി ആയപ്പോള്‍ നയവും പരിപാടിയും അതുതന്നെ എന്നാവര്‍ത്തിച്ചു. എന്നാല്‍ വാജ്പേയി, നരേന്ദ്രമോദി സര്‍ക്കാരുകള്‍ വന്നപ്പോഴാണ് ഏകാത്മ മാനവ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്.
അന്ത്യോദയ, അന്നയോജന പദ്ധതികള്‍ക്ക് തുടക്കമിടുകയും ഇത് പാവങ്ങള്‍ക്ക് ഏറെ പ്രയോജനമാവുകയും ചെയ്തു. ഇപ്പോള്‍ ഏകാത്മമാനവ ദര്‍ശനത്തിന് 50 വര്‍ഷവും ദീനദയാല്‍ജിക്ക് 100 വയസ്സും തികഞ്ഞിരിക്കുന്നു. കോഴിക്കോട് തന്നെ ബിജെപി സമ്മേളനം വന്നത് ഈ പശ്ചാത്തലത്തിലാണ്. സ്വാഭാവികമായും ദേശീയ സമ്മേളനം ദീനദയാല്‍ജിയെ ഓര്‍ക്കുകയും അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുകയും ചെയ്യേണ്ടതാണ്. അതിനായി രാജ്യത്താകമാനം പ്രതീക്ഷ നല്കുന്ന സന്ദേശമാണ് കോഴിക്കോട് നിന്നുണ്ടായത്.
സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ട് ആഘോഷിക്കുമ്പോഴും ഉണ്ണാനും ഉടുക്കാനും കിടക്കാനും നിര്‍വ്വാഹമില്ലാത്ത ദരിദ്രനാരായണന്മാരുടെ നാടെന്ന ദുഷ്പേര് നമുക്ക് പേറേണ്ടി വന്നു. അത് മറികടക്കാനുള്ള അക്ഷീണ പരിശ്രമം ഒരു വര്‍ഷക്കാലം നടത്താനുള്ള ആഹ്വാനവും തീരുമാനവുമായാണ് സമ്മേളനം അവസാനിച്ചത്. അവസാന വരിയിലെ അവസാന വ്യക്തിക്കുവരെ വികസനത്തിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന ദീനദയാല്‍ജിയുടെ സ്വപ്നമാണ് അന്ത്യോദയ.
ഏകാത്മ മാനവ ദര്ശനത്തിലൂന്നിയുള്ള വികസന പദ്ധതികളാകും വരുംനാളുകളില്‍ രാജ്യത്ത് നടപ്പാക്കുകയെന്ന വ്യക്തമായ സൂചനയാണ് ദേശീയ കൗണ്‍സില്‍ നല്‍കിയത്. ജന്മശതാബ്ദി വര്‍ഷത്തില്‍ സമൂഹത്തിലെ പിന്നോക്കക്കാരായവര്‍ക്ക് വേണ്ടിയുള്ള വിവിധ വികസന പദ്ധതികള്‍ രാജ്യമെങ്ങും നടപ്പാക്കും. ഇതിനായി ബിജെപി മുഖ്യമന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഇതിനുശേഷം പദ്ധതികള്‍ ആരംഭിക്കുമെന്നുമാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചത്.
ബിജെപിയുടെ പ്രവര്‍ത്തനം അധികാരത്തിനായി മാത്രമല്ലെന്നും, സാമൂഹ്യ പരിവര്‍ത്തനത്തിനു വേണ്ടിയാണെന്നും ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണവും, വീടില്ലാത്തവര്‍ക്ക് വീടും, വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രവും നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ദേശീയാടിസ്ഥാനത്തില്‍ സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനം രാഷ്ട്രീയ പരിവര്‍ത്തനത്തോടൊപ്പം നടപ്പാക്കണമെന്നാണ് തീരുമാനം.
രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണം സാംസ്ക്കാരിക ദേശീയതയില്‍ അധിഷ്ഠിതമാകണം. ദീര്‍ഘനാളത്തെ കോണ്‍ഗ്രസ് ഭരണം രാജ്യത്തെ ദുര്‍ബലമാക്കി. അവശജനവിഭാഗങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കാനാണ് കോണ്‍ഗ്രസ് ഭരണം വഴിവെച്ചത്. ഇവരെ മുന്നിലെത്തിക്കുന്നതിനായി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
അഴിമതി രഹിത ഭരണത്തിലൂടെ അന്താരാഷ്ട്രതലത്തില്‍ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിഞ്ഞ ദേശീയ ജനാധിപത്യ സംഖ്യ സര്‍ക്കാരിന് ബിജെപി കോഴിക്കോട് സമ്മേളനത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: