ഏറ്റുമാനൂര്‍: എംസിറോഡ് നവീകരണത്തിന്റെ ഭാഗമായ ഏറ്റുമാനൂരിലെ കെഎസ്ടിപി റോഡ് നിര്‍മ്മാണം വഴിമുട്ടുന്നു. നിര്‍മ്മാണ ഭാഗമായി പൊളിച്ചുനീക്കിയ കുരിശുപള്ളിയുടെ നഷ്ടപരിഹാരത്തെ സംബന്ധിച്ച തര്‍ക്കമാണ് റോഡ് നിര്‍മ്മാണത്തിന് തടസ്സമാവുന്നത്. ഇതുമൂലം കുരിശുപളളി ജംഗ്ഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
റോഡ് വികസനത്തിന്റെ ഭാഗമായി പളളിവക 1.3 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അധികാരികളും പള്ളിഭാരാവാഹികളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ വിലയിനത്തില്‍ 8 ലക്ഷം രൂപയോളം സര്‍ക്കാര്‍ നല്‍കിയിരുന്നു.
എന്നാല്‍ പളളിപൊളിച്ചുപണിയാന് ചിലവായ തുകകൂടി നല്‍കണമെന്നാണ് ഇപ്പോള്‍ പള്ളിക്കമ്മറ്റിയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് വിശ്വാസികളും, വിവിധ രാഷ്ട്രീയ കക്ഷികളുടെ ചില ജനപ്രതിനിധികളും സമരരംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. 17 ലക്ഷം രൂപയാണ് പുതിയ കുരിശുപളളി പണിത ഇനത്തില്‍ പള്ളിക്കമ്മറ്റിക്ക് ചെലവായിട്ടുള്ളത്. ഇത്രയും തുക അധികമായി നല്‍കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം. സര്‍ക്കാര്‍ പ്രതിനിധികളും പള്ളിക്കമ്മറ്റി ഭാരവാഹികളും തമ്മിലുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി കൂടുതല്‍ ആനുകൂല്യം പള്ളിക്ക് നല്കുന്നതില് പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. സ്ഥലം വിട്ടുനല്‍കിയ മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ കൂടുതല്‍ തുക നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇതേവരെ തീരുമാനമൊന്നും ആയിട്ടില്ല .സാങ്കേതികപരമായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ നത്തുന്നതിന് യാതൊരു തടസ്സവുമില്ല. പക്ഷേ സമരത്തിന്റെ പേരില്‍ കെഎസ്ടിപി നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. നിര്‍മ്മാണം പാതിവഴിയിലായതോടെ ജനങ്ങള്‍ക്ക് ദുരിതമേറി. നഗരത്തില്‍ ഗതാഗതക്കുരുക്ക് മൂലം ജനം നട്ടംതിരിയുകയാണ്. നവംബര്‍ മാസത്തോടെ കരാര്‍ അവസാനിക്കുമെങ്കിലും തര്‍ക്കെ പരിഹരിക്കാന്‍ നഗരസഭയോ സര്‍ക്കാരോ തയ്യാറാവുന്നില്ല. സംസ്ഥാനത്ത് മറ്റൊരിടത്തും നടപ്പിലാക്കിയിട്ടില്ലാത്ത തരത്തിലുളള കരാറിന്റെ പേരില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉന്നയിച്ച് വികസനം തടസ്സപ്പെടുത്താനും, ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചോര്ത്താനുമുളള ഗൂഢ ശ്രമം ഇതിന്റെ പിന്നിലുണ്ടന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: