കോട്ടയം: വാഹനപ്പെരുപ്പം കണക്കിലെടുത്ത് റോഡുകളുടെ വ്യാപ്തികൂട്ടാന്‍ കേന്ദ്രം പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി.
റോഡ് വികസനം സാധ്യമാകണമെങ്കില്‍ ഉദ്യോഗസ്ഥരുടെയും സാങ്കേതിക വിദഗ്ധരുടെയും ക്രിയാത്മകമായ സമീപനവും പങ്കാളിത്തവും ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുമരകത്ത് ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെലവ് കുറച്ച് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ റബര്‍, പ്ലാസ്റ്റിക് എന്നിവയും ഖരമാലിന്യങ്ങളും ഉപയോഗിക്കാം. എട്ട് ശതമാനം പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ അനുമതി നല്കി.
ദല്‍ഹി-മീററ്റ് ഹൈവേ നിര്‍മ്മിക്കുന്നത് ഗാസിയാബാദില്‍ നിന്നുള്ള ഖരമാലിന്യം ഉപയോഗിച്ചാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുല്യപങ്കാളിത്തത്തോടെ രണ്ടായിരത്തോളം റെയില്‍വേ പാലങ്ങളും മേല്‍പ്പാലങ്ങളും നിര്‍മ്മിക്കും.
പ്രതിദിനം 42 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇത് 23 കിലോമീറ്ററാണ്. കേരളത്തിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ മന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ നിന്നു കുമരകം വരെയുള്ള റോഡ് യാത്രയില്‍ ഇത് വ്യക്തമായെന്നും മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: