മലപ്പുറം: കേരളത്തെ ഞെട്ടിച്ച് പട്ടിണി മരണം. മലപ്പുറം എടപ്പാളിലാണ് സംഭവം. പതിനഞ്ച് ദിവസമായി പട്ടിണിയിലായിരുന്ന വീട്ടമ്മ എടപ്പാള്‍ കുന്നത്ത്നാട് വീട്ടില്‍ ശോഭനയാണ് (55) മരിച്ചത്. മകള്‍ ശ്രുതിയെ (22) അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടിണിയാണ് അമ്മയുടെ മരണത്തിന് കാരണമെന്ന് മകള്‍ പറഞ്ഞു.
ശോഭനയും മകളും തനിച്ചാണ് താമസിച്ചിരുന്നത്. ശോഭനയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഉപേക്ഷിച്ചു. എടപ്പാള്‍ ടൗണ്‍ പരിസരത്ത് വലിയ വിലയുള്ള ഭൂസ്വത്ത് ഇവരുടെ പേരിലുണ്ട്. ഇതില്‍ നിന്ന് ആദായമൊന്നുമില്ല. യഥാസമയം ഇവര്‍ക്ക് മരുന്നും ഭക്ഷണവും ലഭിച്ചില്ല. സാമൂഹിക സുരക്ഷാ പെന്‍ഷനായിരുന്നു ഏക വരുമാനം. അതും കുറേക്കാലമായി ലഭ്യമായില്ല.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ഇടക്ക് ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയത്. ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്തംഗം വീട്ടിലെത്തിയപ്പോഴാണ് മരിച്ച ശോഭനയെയും കെട്ടിപ്പിടിച്ച് കിടക്കുന്ന മകള്‍ ശ്രുതിയെയും കണ്ടത്. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. പതിനഞ്ച് ദിവസമായി ഒന്നും കഴിച്ചിട്ടില്ലെന്നാണ് ശ്രുതി പറയുന്നത്. മന്ത്രി ഡോ. കെ.ടി. ജലീലിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് എടപ്പാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: