അഹമ്മദാബാദ്: ശൗര്യം കാണിക്കണമെങ്കില്‍ കശ്മീര്‍ അതിര്‍ത്തിയിലേക്ക് പോകുന്നതാണ് നല്ലതെന്ന് ഭാര്യയെ മര്‍ദ്ദിക്കുന്ന ഭര്‍ത്താവിന് ഹൈക്കോടതി നിര്‍ദ്ദേശം. അഹമ്മദാബാദില്‍ ഡ്രൈവറായ വന്രാജ് സിങ് റാണയ്ക്കാണ് ഭാര്യയെ നിരന്തരം പീഡിപ്പിക്കുന്നതിനും വാള് കാണിച്ച് ഭീഷണിപ്പെടുത്തുന്നതിനും പരിഹാസ്യ രൂപേണ കോടതി ഇത്തരമൊരു ഉപദേശം നല്‍കിയത്.
”നിങ്ങള്‍ക്കറിയാമോ ജമ്മു കശ്മീരിലെ അവസ്ഥ എത്ര സംഘര്‍ഷഭരിതമെന്ന്. അതിര്‍ത്തിയില്‍ പോരാടാന്‍ ആളുകളെ ആവശ്യമുണ്ട്. വാള് വലിച്ചൂരി ശക്തിയും ശൗര്യവും കാണിക്കണമെന്നുണ്ടെങ്കില്‍ അത് അതിര്‍ത്തി കാക്കാന്‍ വിനിയോഗിക്കൂ.” കോടതി റാണയെ പരിഹസിച്ചു.
റാണയുടെ പീഡനം സഹിക്കാനാകാതെയാണ് ഭാര്യ സൂര്യബെന്‍ ഗാന്ധിനഗറിലെ ചിലോഡ പോലീസില്‍ പരാതി നല്‍കിയത്. ഈ വര്‍ഷം ആദ്യമാണ് സംഭവം. മൂന്നു മാസം കഴിഞ്ഞപ്പോള്‍ രജ്പുത് സമുദായത്തിലെ മുതിര്‍ന്നവരും നേതാക്കളും ഇടപെട്ട് പരസ്പര ധാരണയിലെത്തി. തുടര്‍ന്ന് പരാതി അസാധുവാക്കാനാവശ്യപ്പെട്ട് റാണ ഹൈക്കോടതിയെ സമീപിച്ചു. ഇതു പരിഗണിക്കവെ കോടതിയുടെ പരിഹാസം. ”വ്യക്തികള്‍ക്ക് സ്നേഹവും സമാധാനവും ലഭിക്കുന്നിടമാണ് വീട്. അവിടെ സമാധാനമില്ലെങ്കില്‍ ജീവിതം ദുസ്സഹമാകും” ജസ്റ്റിസ് സോണിയ ഗോകാനി, റാണയെ ഉപദേശിച്ചു.
അടുത്ത രണ്ടു വര്‍ഷത്തേക്ക് സാമൂഹ്യ ക്ഷേമ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് ഇടയ്ക്കിടെ റാണയുടെ വീട് സന്ദര്‍ശിക്കണമെന്നും ഭാര്യ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തമെന്നും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: