കണ്ണൂര്‍: ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് നടന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടേണ്ട ഒമ്പത് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമവായത്തിലാണ് നടന്നത്.
ഒമ്പത് സ്ഥാനങ്ങളില്‍ ഏഴെണ്ണം എല്‍.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും പങ്കിട്ടെടുക്കുകയായിരുന്നു. യുഡിഎഫിന് ലഭിക്കുന്ന രണ്ട് സീറ്റില്‍ ഒരെണ്ണം ലഭിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയതിനെത്തുടര്‍ന്ന് മുസ്ലീം ലീഗ് പ്രതിനിധി തെരഞ്ഞെടുപ്പ് നടപടികള്‍ ബഹിഷ്കരിച്ചു. എല്‍ഡിഎഫിന് ലഭിച്ച ഏഴ് സീറ്റുകളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ വി.കെ.സുരേഷ് ബാബു, കെ.പി.ജയപാലന്, ടി.കെ.റംല, കെ.ശോഭ, മെമ്പര്‍മാരായ പി.ജാനകി, പി. ഗൗരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന് ലഭിച്ച രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് പ്രതിനിധികളായ അജിത്ത് മാട്ടൂലും സുമിത്ര ഭാസ്കരനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു സീറ്റ് ലീഗിന് നല്‍കണമെന്ന സംസ്ഥാന -ജില്ലാ നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് തയ്യാറായില്ല തുടര്‍ന്ന് മുസ്ലീം ലീഗ് നേതാവായ അന്‍സാരി തില്ലങ്കേരി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. ജനതാദള്‍ (യു) പ്രതിനിധിയായ കെ.പി. ചന്ദ്രന് തെരഞ്ഞെടുപ്പിന് എത്തിയില്ല. 15 അംഗ കമ്മിറ്റിയില്‍ ഒരാളെ നോമിനേറ്റ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കമ്മിറ്റിയിലെ ഒരു പ്രതിനിധയാണ്. മെമ്പര്‍ സെക്രട്ടറിയായി ജില്ലാ കലക്ടറും സമിതിയില്‍ അംഗമാകും. കോര്പ്പറേഷന് കൗണ്‍സിലില്‍ നിന്നും ഒരു പ്രതിനിധിയും മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്നും രണ്ട് പ്രതിനിധികളും സമിതിയില്‍ തെരഞ്ഞെടുക്കപ്പെടും. ഇവര്‍ക്കായുള്ള തെരഞ്ഞെടുപ്പ് അടുത്ത ദിവസമാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: