കാട്ടാക്കട: വൃത്തിഹീനമായ ശൗചാലയങ്ങള്‍, ദുര്‍ഗന്ധം വമിക്കുന്ന വാര്‍ഡുകള്‍, മഷിയിട്ട് നോക്കിയാലും ഡോക്ടറെ കാണാന്‍ കിട്ടില്ല. എന്നെങ്കിലും ശരിയാകുമോ, ഈ സര്‍ക്കാര്‍ ആശുപത്രിയെന്നത് കാട്ടാക്കട ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ ചോദിക്കുന്ന പതിവ് ചോദ്യമാണ്.
കാട്ടാക്കട താലൂക്ക് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തുന്ന രോഗികളും അവര്‍ക്കൊപ്പം എത്തുന്നവരും നട്ടം തിരിയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഈ ആശുപത്രിയിലാകട്ടെ പ്രവര്‍ത്തനം മണിക്കൂറുകള്‍ മാത്രം. ദിനംപ്രതി അഞ്ഞൂറിലേറെ സാധാരണക്കാര്‍ ചികിത്സ തേടി എത്തുന്ന ആശുപത്രിയില്‍ പലപ്പോഴും ഡോക്ടറുടെ കസേര ഒഴിഞ്ഞു കിടക്കും. കാട്ടാക്കടയിലെ ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ മിക്കപ്പോഴും രണ്ട് ജീവനക്കാരാണുള്ളത്. അതിലൊരാള്‍ നഴ്സും മറ്റൊരാള്‍ അറ്റന്ററും. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന രോഗികള്‍ ആശ്രയിക്കുന്നത് അടുത്തുള്ള സ്വകാര്യ ആശുപത്രികളെയാണ്.
മെഡിക്കല്‍ കോളേജില്‍ നിന്നും റെഫര്‍ ചെയ്യുന്നവരെ പോലും ഡോക്ടറുടെ അഭാവം കാരണം ഇവിടെ അഡ്മിറ്റ് ചെയ്യാറില്ല. രോഗികളെ കിടത്തി ചികിത്സിക്കുന്ന രണ്ട് വാര്‍ഡുകളില്‍ രണ്ടിടത്തും പത്തില്‍ താഴെ രോഗികള്‍ മാത്രമാണുള്ളത്.
ആറുവര്‍ഷം മുന്‍പാണ് കാട്ടാക്കട പ്രാഥമികാരോഗ്യ കേന്ദ്രത്തെ സിഎച്ച്സിയായി ഉയര്‍ത്തിയത്. 24 മണിക്കൂര്‍ അത്യാഹിത വിഭാഗം, ലാബ്, ഫാര്‍മസി, ഓപ്പറേഷന് തീയറ്റര്‍ തുടങ്ങി ഒട്ടുമിക്ക സൗകര്യങ്ങളും ബോര്‍ഡില്‍ പ്രദര്ശിപ്പിച്ചതല്ലാതെ ആശുപത്രിയില്‍ ഇതൊന്നും പ്രവര്‍ത്തിച്ചു കണ്ടില്ല.
കാട്ടാക്കട, പൂവച്ചല്‍, മാറനല്ലൂര്‍, കുറ്റിച്ചല്‍, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലുള്ളവരാണ് ചികിത്സതേടി കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ ഈ ആശുപത്രിയെ സമീപിക്കുന്നത്. ആശുപത്രിയുടെ ശോചനീയവസ്ഥയും സ്ഥിതിഗതികളും അറിയാവുന്ന ജനപ്രതിനിധികള്‍ പോലും തിരിഞ്ഞുനോക്കാറില്ല. ഈ സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യവും അവഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: