കൊച്ചി: യുഡിഎഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറ്റു ചിലരുടെ നിയന്ത്രണത്തിലായിരുന്നത് സംസ്ഥാനത്തിന്റെ വികസനത്തെ ബാധിച്ചു. എല്‍ഡിഎഫ് മുഖ്യമന്ത്രി പിണറായി വിജയന് താല്പര്യമുണ്ടെങ്കിലും പ്രാവര്‍ത്തികമാകുമോ എന്നു കണ്ടറിയണം.
സംസ്ഥാനം സഹകരിച്ചാല്‍, കേരളം രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കാന്‍ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും, ഇതാണ് വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ വിലയിരുത്തല്‍.
സംസ്ഥാനത്ത് പെട്രോളിയം മന്ത്രാലയം 26,000 കോടി രൂപയാണ് വിവിധ പദ്ധതികളില്‍ ചെലവിടുന്നത്. ”ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേന്ദ്രത്തിന്റെ പദ്ധതികളില്‍ താല്പര്യം കാണിച്ചിരുന്നു. പക്ഷേ, നടപ്പാക്കാന്‍ പല വിലക്കുകളും നേരിട്ടു. നിയന്ത്രണം മറ്റു പല കേന്ദ്രങ്ങളിലുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് താല്പര്യം കാണിക്കുന്നുണ്ട്. എത്രത്തോളം നടപ്പാകുമെന്ന് കണ്ടറിയണം. കേരളത്തിന് എന്തു സഹായവും നല്കാന് കേന്ദ്രം തയ്യാര്‍,” പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ‘ജന്മഭൂമി’യോടു പറഞ്ഞു.
”സംസ്ഥാനത്തെ പെട്രോളിയം വില്‍പ്പന നികുതി വര്‍ഷം 2,500 കോടി രൂപയാണ്. 6,000 കോടി വരും വില്‍പ്പന നികുതി. സംസ്ഥാനം കൂടുതല്‍ സംവിധാനങ്ങളുണ്ടാക്കിയാല്‍ ഉപഭോഗം കൂടും, കൂടുതല്‍ വരുമാനം ലഭിക്കും. എങ്കിലും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പോലുള്ളവ നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈകുന്നത് മനസിലാകുന്നില്ല. പിണറായി വിജയന് സഹകരണം ഉറപ്പു നല്‍കിയിട്ടുണ്ട്, പ്രതീക്ഷിക്കാം,” പ്രധാന് പറഞ്ഞു. പൈപ്പിടുന്നതിന് ഭൂമിയേറ്റെടുക്കല്‍ പ്രശ്നമാണ് തടസമായി വിശദീകരിക്കുന്നത്.
സംസ്ഥാന പൊതുഗതാഗത വാഹനങ്ങള്‍ സിഎന്‍ജി ഇന്ധനമാക്കുന്ന പദ്ധതിക്ക് കേന്ദ്രം ഒരുക്കമാണ്. സംസ്ഥാനം ചര്‍ച്ച നടത്തുന്ന ഇന്ധന കമ്പനികളുടെ ചില വ്യവസ്ഥകള്‍ കേന്ദ്രത്തിന് അംഗീകരിക്കാനാവില്ല. പെട്രോനെറ്റിന്റെ എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ണ്ണമായി ഉത്പാദനം സാധിച്ചാല്‍, വളരെ തുച്ഛമായ നിരക്കില്‍ സംസ്ഥാനത്തെമ്പാടും പൈപ്പ് ലൈന്‍ വഴി വീടുകളില്‍ പാചക വാതകം നല്‍കാനാകും. വാഹനങ്ങള്‍ക്ക് സിഎന്‍ജി കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. വിതരണത്തിന് വേണ്ടത് ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്, മന്ത്രി പറഞ്ഞു.
കായംകുളും താപവൈദ്യുത പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പറയണം. അവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വന്‍ ചെലവാണ്. ആ നിരക്കില്‍ സംസ്ഥാനം വൈദ്യുതി വാങ്ങിയാലേ ഉത്പാദനം തുടരാനാവൂ, പ്രധാന് വിശദീകരിച്ചു.
സംസ്ഥാനത്ത് പെട്രോളിയം മന്ത്രാലയം ആരംഭിക്കുന്ന നൈപുണ്യ വികസന പദ്ധതി കേരളപ്പിറവിക്ക് മന്ത്രി ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം 20,000 പേര്‍ക്കാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളിലൂടെ കേരളത്തില്‍ തൊഴില്‍ നല്‍കുന്നത്, മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് വമ്പന്‍ പദ്ധതികള്‍
പെട്രോളിയം മന്ത്രാലയം കൊച്ചിന് റിഫൈനറി ആധുനികവത്കരിക്കാന്‍ 16,500 കോടി നല്കുന്നു. പെട്രോ കെമിക്കല്‍ പ്രോജക്ട് ആരംഭിക്കാന്‍ 5,000 കോടി.
പദ്ധതി 2018 ല്‍ പൂര്‍ത്തിയാക്കാന്‍ പണി നടക്കുന്നു. 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് വാഹന ഇന്ധന ഗുണനിലവാരം മാറ്റാന്‍ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി, ഓട്ടോ ഫ്യൂവല്‍ യൂണിറ്റ് തുടങ്ങാന്‍ 3,500 കോടിയുടെ പദ്ധതി നടക്കുന്നു.
സംസ്ഥാനത്ത് റോഡ്മാര്‍ഗം പാചക വാതകം കൊണ്ടുപോകുന്നതിലെ അപകടം ഒഴിവാക്കാന്‍ കൊച്ചി മുതല്‍ സേലം വരെ എല്‍പിജി പൈപ്പ് ലൈന്‍ പദ്ധതിയുണ്ട്. 1,000 കോടി രൂപ ഇത് അനുവദിച്ചു. ബിപിസിഎല്ലും ഐഒസിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: