കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയീദേവിയുടെ അറുപത്തിമൂന്നാം പിറന്നാള്‍ ആഘോഷം ഇന്ന് അമൃതപുരിയില്‍. ജന്മദിന സമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മുഖ്യാതിഥി.
ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങില്‍ നടക്കും. മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാറ്റലൈറ്റ് വീഡിയോ വഴി അമ്മയ്ക്ക് ആശംസ നേരും. മഠം പൂര്ത്തീകരിച്ചുനല്കുന്ന 2,000 ശുചിമുറികളുടെ പ്രഖ്യാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ശുചീകരണയജ്ഞത്തിന്റെ വീഡിയോ ചിത്രം സര്‍സംഘചാലക് പുറത്തിറക്കും. വിവിധ ഗ്രാമങ്ങളിലുള്ള അമ്പതു പേര്‍ക്ക് സാക്ഷ്യപത്രവും അദ്ദേഹം കൈമാറും.
നാനൂറുപേര്‍ക്ക് സൗജന്യ ശസ്ത്രക്രിയയ്ക്കുള്ള അനുമതിപത്രവും വേദിയില്‍ കൈമാറും. അമൃത സ്വാശ്രയ ഗ്രാമങ്ങളിലെ കുടിവെള്ള പദ്ധതികളുടെ അനുമതി പത്രം കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ശ്രീപദ് യശോനായിക്, ആന്ധ്രാപ്രദേശ് മന്ത്രി ഗണ്ഡ ശ്രീനിവാസ റാവു എന്നിവര്‍ കൈമാറും. ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്കാരം പ്രൊഫ.അമ്പലപ്പുഴ ഗോപകുമാറിന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സമ്മാനിക്കും.
അമ്മ ജന്മദിന സന്ദേശം നല്‍കും. വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസോസ്റ്റം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി റിട്ട. ജനറല്‍ വി.കെ. സിങ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്, പുതുച്ചേരിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ ഫിലിപ്പ് സാന്വീര് എന്നിവരടക്കമുള്ള വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: