കാണ്‍പൂര്‍: അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച വിജയം. കാണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ 197 റണ്‍സിന് തകര്‍ത്തു. രണ്ടാം ഇന്നിങ്സില്‍ വിജയിക്കാന്‍ 434 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലാന്‍ഡിനെ 236 റണ്‍സിന് പുറത്താക്കിയാണ് ചരിത്ര ടെസ്റ്റില്‍ ടീം ഇന്ത്യ വിജയം നേടിയത്.
4ന് 93 റണ്‍സ് എന്ന അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനെ ആര്. അശ്വിന് കറക്കിവീഴ്ത്തുകയായിരുന്നു. 35.3 ഓവറില്‍ 132 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് അശ്വിന് വീഴ്ത്തിയത്. 19-ാം തവണയാണ് അശ്വിന്റെ ഇന്നിങ്ങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം. രണ്ടിന്നിങ്ങ്സിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തിയ രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദി മാച്ച്.
സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 318, 5ന് 377 ഡിക്ല. ന്യൂസിലാന്‍ഡ്: 262, 236.
38 റണ്‍സുമായി ലൂക്ക് റോഞ്ചിയും എട്ട് റണ്‍സുമായി സാന്റ്നറുമാണ് ഇന്നലെ ഇന്നിങ്സ് പുനരാരംഭിച്ചത്. ഇരുവരും നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ നിര അങ്കലാപ്പിലായി. 102 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വ്യക്തിഗത സ്കോര്‍ 80-ല്‍ എത്തിയപ്പോള്‍ ലൂക്ക് റോഞ്ചിയെ രവീന്ദ്ര ജഡേജ അശ്വിന്റെ കൈകളിലെത്തിച്ച് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി.
തുടര്‍ന്നെത്തിയ വാറ്റ്ലിങ് പൊരുതാന്‍ ശ്രമിച്ചെങ്കിലും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ ബോര്‍ഡില്‍ 194 റണ്‍സായപ്പോള്‍ 18 റണ്ണെടുത്ത വാറ്റ്ലിങ്ങിനെ മുഹമ്മദ് ഷാമി വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒരു റണ്ണെടുത്ത ക്രെയ്ഗിനെയും ഷാമി മടക്കി. തുടര്‍ന്ന് ഇഷ് സോധിയെ കൂട്ടുപിടിച്ച് സാന്റ്നര്‍ പിടിച്ചുനില്ക്കാന് കിണഞ്ഞുശ്രമിച്ചു. എന്നാല്‍ സ്കോര്‍ 223-ല്‍ എത്തിയപ്പോള്‍ 71 റണ്‍സെടുത്ത സാന്റ്നറെ അശ്വിന്റെ പന്തില്‍ രോഹിത് ശര്‍മ്മ പിടികൂടി.
പിന്നീട് ചടങ്ങുതീര്‍ക്കുക മാത്രമായി ഇന്ത്യന്‍ ബൗളര്‍മാരുടെ പണി. 17 റണ്‍സെടുത്ത സോധിയെ ബൗള്‍ഡാക്കിയും റണ്ണൊന്നുമെടുക്കാതിരുന്ന വാഗ്നറെ വിക്കറ്റിന് മുന്നില്‍ കുടുക്കിയും അശ്വിന് ന്യൂസിലാന്‍ഡ് ഇന്നിങ്സിന് തിരശ്ശീല വീഴ്ത്തുകയും ചെയ്തു. അശ്വിന് പുറമെ ഷാമി രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ നേട്ടം ടെസ്റ്റില്‍ പത്ത് വിക്കറ്റായി. അഞ്ചാം തവണയാണ് ടെസ്റ്റില്‍ അശ്വിന് പത്ത് വിക്കറ്റ് തികയ്ക്കുന്നത്.
ആദ്യ ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 318 റണ്‍സിന് എല്ലാവരും പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. മുരളി വിജയ് (76), പൂജാര (78), രഹാനെ (40), രോഹിത് ശര്‍മ്മ (68 നോട്ടൗട്ട്), ഏകദിന വേഗതയില്‍ ബാറ്റു വീശിയ രവീന്ദ്ര ജഡേജ (പുറത്താകാതെ 50) എന്നിവരുടെ മികവില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തു.
ആദ്യ ഇന്നിങ്സിലെ 56 റണ്‍സിന്റെ ലീഡ് ഉള്‍പ്പെടെ ഇന്ത്യക്ക് 433 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ 262 റണ്‍സാണ് എടുത്തത്.
രണ്ടാം ടെസ്റ്റ് 30ന് കൊല്‍ക്കത്തയില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: