കോഴിക്കോട്: ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കേരളത്തിലെ ഇരു മുന്നണികള്‍ക്കുമെതിരായ ബദല്‍ രാഷ്ട്രീയ ശക്തിയായി എന്‍ഡിഎ മാറുമെന്ന് എന്‍ഡിഎ ചെയര്‍മാനും ബിജെപി അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന് പറഞ്ഞു.
എന്‍ഡിഎ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുജനാടിത്തറ വളര്‍ത്തിയെടുക്കാന്‍ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ദരിദ്ര പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ഗണന നല്‍കും. ഓരോ മേഖലയുടെയും സമഗ്രവും സ്ഥായിയുമായ വികസനത്തിന് വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിക്കും. ഡിസംബറിന് മുമ്പ് എല്ലാ മണ്ഡലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിക്കും. കേരളത്തില്‍ മൂന്നു കേന്ദ്രങ്ങളില്‍ മേഖലാ റാലികള്‍ ഡിസംബറില്‍ നടക്കും.
ഒക്ടോബര്‍ ആറിന് എറണാകുളത്ത് വിപുലമായ യോഗം ചേരും. കേരളത്തിന്റെ സമഗ്ര വികസനത്തെ സംബന്ധിച്ച അവകാശപത്രിക കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കും. ഡിസംബറില്‍ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലും പ്രവര്‍ത്തനം സജ്ജമാക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ താഴെത്തലത്തിലെത്തിക്കാന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. എന്‍ഡിഎയില്‍ ഒരു തരത്തിലുള്ള തര്‍ക്കവുമില്ല. കൂട്ടായ പ്രവര്‍ത്തനവും മുന്നേറ്റവുമാണ് എന്‍ഡിഎയിലുള്ളത്, അദ്ദേഹം പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ അക്രമത്തിനെതിരെ എന്‍ഡിഎ അപലപിച്ചു. എന്‍ഡിഎയില്‍ തര്‍ക്കം നില നില്‍ക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തമ്പ്രാന് ഭരണത്തില്‍ എത്ര പേര്‍ക്ക് വരമ്പത്ത് കൂലി കൊടുത്തെന്ന് സിപിഎം വ്യക്തമാക്കണമെന്ന് പി.സി. തോമസ് ആവശ്യപ്പെട്ടു. പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ഭൂരഹിതര്‍ക്ക് ഭൂമി നേടിക്കൊടുക്കാനും എന്‍ഡിഎ പരിശ്രമിക്കുമെന്ന് സി.കെ. ജാനു പറഞ്ഞു.
വൈസ് ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ എംപി, പി. കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എംഎല്‍എ, രാജന് ബാബു, എം. മെഹബൂബ്, വി.വി. രാജേന്ദ്രന്, കുരുവിള മാത്യു, കെ.കെ. പൊന്നപ്പന്, ആര്. പൊന്നപ്പന്, പ്രേമാനന്ദന്, അഹമ്മദ് തോട്ടത്തില്‍, സുനില്‍ തെക്കന്‍ തുടങ്ങിയ എന്‍ഡിഎ നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: