തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടു കാര്യമില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
കൊലപാതകങ്ങള്‍ക്ക് പരിശീലനം നല്കുന്ന സംഘടനകളുണ്ട്. അവര്‍ ആദ്യം ഇതു നിര്‍ത്തേണ്ടതുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കുറ്റവാളികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കും. നടപടികളില്‍ രാഷ്ട്രീയ പരിഗണന ഉണ്ടാവില്ല. ചില സംഘടനകള്‍ കേരളത്തില്‍ കൊലപാതകത്തിന് പരിശീലനം നല്കുന്നു.
കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരല്ല. എന്നാല്‍ കൊലപാതകത്തിന് പരിശീലനം കൊടുക്കുന്ന സംഘടനകള്‍ നേതൃത്വം നല്കുന്ന ചില രാഷ്ട്രീയപാര്‍ട്ടികളുണ്ട്. ഒരു കൂട്ടര് ആയുധത്തിനു മൂര്‍ച്ചകൂട്ടിക്കൊണ്ടിരിക്കുകയാണ്. അത് അവസനാനിപ്പിച്ചേ മതിയാകൂ. അവര്‍ക്ക് വളം വയ്ക്കുന്നതൊന്നും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകന്‍ പാടില്ല.
2014ല്‍ ഇന്ത്യയിലാകെ 29 സംസ്ഥാനങ്ങളിലായി 33,327 കൊലപാതകങ്ങള്‍ ഉണ്ടായി. കേരളത്തില്‍ 367 എണ്ണം. ഇക്കാര്യത്തില്‍ കേരളം 18-ാം സ്ഥാനത്താണ്. 2015-ല്‍ മൊത്തം കൊലപാതകം 31,480 ആണ്. കേരളത്തില്‍ 334. 17-ാം സ്ഥാനം. പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.എ നെല്ലിക്കുന്ന്, രമേശ് ചെന്നിത്തല തുടങ്ങിയവരായിരുന്നു ചോദ്യങ്ങള്‍ ഉന്നയിച്ചത്.
നാദാപുരം സംഭവത്തില്‍ എട്ടു പേരെ കൂടി ഇനി അറസ്റ്റു ചെയ്യാനുണ്ട്. ആറു പേരെ അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യാനുള്ളവരെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: