ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ ഭാഗമായുള്ള ആദ്യത്തെ ടിവി സംവാദത്തില്‍ പരസ്പരം കടന്നാക്രമിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി കിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും.
നികുതി, വംശീയത, തൊഴിലവസരങ്ങള്‍, ഭീകരവാദം, ഇ-മെയില്‍ വിവാദം തുടങ്ങീ നിരവധി വിഷയങ്ങള്‍ 90 മിനിറ്റ് നീണ്ട ചൂടേറിയ സംവാദത്തിന് വഴി തുറന്നു. ന്യൂയോര്‍ക്കിലെ ഹാംപ്സ്റ്റഡിലെ ഹോഫ് സ്ട്ര യൂണിവേഴ്സിറ്റിയിലാണ് സംവാദം നടക്കുന്നത്.
ട്രംപ് നികുതി വെട്ടിച്ചെന്നായിരുന്നു ഹിലരിയുടെ പ്രധാന ആരോപണം. വര്‍ഷങ്ങളായി നികുതി അടയ്ക്കാതെയും അടച്ചവയുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താതെയും ട്രംപ് ഒളിച്ചു കളിക്കുകയാണെന്നും ഹിലരി പറഞ്ഞു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണം ട്രംപ് ആവശ്യപ്പെട്ടപ്പോള്‍ ഹിലരി ഒഴിഞ്ഞുമാറി. രാഷ്ട്രീയക്കാര്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഹിലരി ഉന്നയിക്കുന്നതെന്നായിരുന്നു ഇതിനോട് ട്രംപിന്റെ പ്രതികരണം.
ഹിലരി, ഡിലീറ്റ് ചെയ്ത തന്റെ 30,000 ഇ-മെയില്‍ സന്ദേശങ്ങള്‍ ഹാജരാക്കിയാല്‍ താനും നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കാമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, ഇ-മെയില്‍ ചോര്‍ന്ന സംഭവം തനിക്ക് സംഭവിച്ച പിഴവായിരുന്നെന്ന് ഹിലരി തുറന്ന് സമ്മതിച്ചു. അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇതിനെ ട്രംപ് ഖണ്ഡിച്ചു. ഹിലരിയുടേത് അബദ്ധമായിരുന്നില്ല, മനപൂര്‍വം ചെയ്തതായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
സാമ്പത്തിക സമത്വത്തെക്കുറിച്ചും ഹില്ലരി സംസാരിച്ചു. ട്രംപ് ധനികരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ഹില്ലരി, ധനികരേയും ദരിദ്രനേയും തുല്യരായി കാണുന്ന സമ്പദ് വ്യവസ്ഥയാണ് തന്റെ സ്വപ്നമെന്നും പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യ വേതനം, അടിസ്ഥാന വേതനത്തില്‍ വര്‍ദ്ധന എന്നിവ അത്യാവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ ജനങ്ങളുടെ തൊഴില്‍ അവസരങ്ങള്‍ വിദേശരാജ്യങ്ങള്‍ തട്ടിയെടുക്കുന്നു എന്നാണ് ട്രംപ് ആരോപിച്ചത്.
സംവാദത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണം 10 കോടിയോളം ആളുകള്‍ കാണുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: