യുഎന്‍: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മറുപടിയുമായി പാക്കിസ്ഥാന് രംഗത്ത്. കശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ലെന്നും കശ്മീരിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഐക്യരാഷ്ട്രസഭയാണെന്നും പാക്കിസ്ഥാന് പ്രതിനിധി വ്യക്തമാക്കി.
കശ്മീരില്‍ ഭാരതം നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പാക് പ്രതിനിധി ആരോപിച്ചു. ഉറി ആക്രമണം ഭാരതം ആസൂത്രണം ചെയ്തതാണെന്നും പാക് പ്രതിനിധി ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു. കശ്മീര്‍ പ്രശ്നം മറച്ചു പിടിക്കാനാണ് ഭാരതം ശ്രമിക്കുന്നതെന്നും പാക്കിസ്ഥാന് ആരോപിച്ചു. സമാധനത്തിന് ഭാരതവുമായി ചര്‍ച്ച നടത്താന്‍ പാക്കിസ്ഥാന് തയാറാണെന്നും പാക് പ്രതിനിധി വ്യക്തമാക്കി.
അതേസമയം പാക് പ്രതിനിധിയുടെ ആരോപണങ്ങള്‍ തള്ളി ഭാരത പ്രതിനിധി ഇനാം ഗംഭീര്‍ രംഗത്തെത്തി. കശ്മീര്‍ ഭാരതത്തിന്റെ അഭിവാജ്യ ഘടകമാണെന്ന് പറഞ്ഞ ഇനാം ഗംഭീര്‍ പാക്കിസ്ഥാന് ലോക വേദികളില്‍ ഭാരതത്തിനെതിരെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു.
ഉറി ആക്രമണം നടത്തിയ ഭീകരര്‍ ഉപയോഗിച്ചത് പാക് മുദ്രയുള്ള ആയുധങ്ങളാണെന്നും അവര്‍ വ്യക്തമാക്കി. സ്വന്തം മണ്ണ് മറ്റൊരു രാജ്യത്തിനെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പാക്കിസ്ഥാന് കഴിയണമെന്നും അവര്‍ അറിയിച്ചു.
1971ല്‍ പാക്കിസ്ഥാന് നടത്തിയ വംശഹത്യ ഓര്‍ക്കുന്നുണ്ടോയെന്നും ഇനാം ഗംഭീര്‍ ചോദിച്ചു. പാക്കിസ്ഥാന് പരാജയപ്പെട്ട രാജ്യമാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: