കുന്നത്തൂര്‍: പ്രണയിച്ച് വിവാഹം കഴിച്ച സ്ത്രീയെ സ്ത്രീധനത്തിന്റെ പേരില്‍ പീഢിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട വേങ്ങ ചരുവിള വീട്ടില്‍ പത്മാവതിയമ്മയേയും മകന് ജയകൃഷ്ണനേയും കൊട്ടാരക്കര ഡിവൈഎസ്പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. 2015 സെപറ്റംബര്‍ നാലിനാണ് സംഭവം. മൈനാഗപ്പളളി, വേങ്ങ മൂത്തോട്ടില്‍ ക്ഷേത്രത്തിനു സമീപം ആതിര ഭവനില്‍ ചന്ദ്രന്പിളളയുടേയും ശോഭനകുമാരിയുടേയും മകളായ ആതിര പീഡനത്തെ തുടര്‍ന്ന് മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ശാസ്താംകോട്ട തുണിക്കടയില്‍ ജോലിക്കുപോകവേയാണ് ആതിര ജയകൃഷ്ണനെ പ്രണയിച്ച് വിവഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം നിരന്തരം പീഡിപ്പിക്കുക പതിവായിരുന്നു. അനുജത്തിയുടെ വിവാഹത്തിനുശേഷം അനുജത്തിക്ക് കൊടുത്തതുപോലെ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് അമ്മയും മകനും നിരന്തരമായി നടത്തിയ പീഡനം സഹിക്കാതെയാണ് ആതിര ആത്മഹത്യചെയ്തതെന്നാണ് പോലീസ് കേസ്. ആദ്യം ശാസ്താംകോട്ട എസ്ഐ അന്വേഷണം നടത്തുകയും തുടര്‍ന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി അജിതാബേഗത്തിന്റെ നിര്‍ദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി ബി.കൃഷ്ണകുമാര്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. 26ന് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപത്താണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഐ രവികുമാര്‍, എഎസ്ഐ നിസാമുദ്ദീന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: