കൊല്ലം: മയക്ക് മരുന്ന് കടത്ത്, കൊലപാതക ശ്രമം എന്നി കേസുകളിലെ പ്രതിയെ കഞ്ചാവുമായി എക്സൈസ് പിടികൂടി.
തൃക്കോവില്‍വട്ടം വെറ്റിലത്താഴം റാംനിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം വടക്കേവിള സ്വദേശി കുക്കു എന്ന് വിളിക്കുന്ന പ്രണവി(23)നെയാണ് 150 പൊതി കഞ്ചാവുമായി പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും കത്തി ഉള്‍പ്പടെയുള്ള മാരാകായുധങ്ങളും കണ്ടെടുത്തു.
അറസ്റ്റ് ചെയ്യുന്ന സമയം എക്സൈസുകാരെ കത്തി ഉപയോഗിച്ച് അക്രമിച്ചും സ്വയം മുറിവേല്പ്പിച്ചും രക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചിരുന്നു. മയ്യനാട് കൂട്ടിക്കടയില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുമ്പ് മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെ എക്സൈസിന്റെ പിടിയിലായെങ്കിലും ഉദ്യോഗസ്ഥരെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
പിടികൂടുന്ന വേളയില്‍ ഇയാള്‍ നടത്തിയ അക്രമത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇയാളുടെ പേരില്‍ ഇരവിപുരം പോലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എക്സൈസ് സിഐ താജുദ്ദീന് കുട്ടിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഫ്രാന്‍സിസ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ വിനോദ്. ആര്.ജി, ഷാഡോ ടീം അംഗങ്ങളായ എവേഴ്സണ്ലാസര്, വിഷ്ണുരാജ്, ദിലീപ്, ബിനു, ടോമി, നിര്‍മ്മലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: