അടിമാലി: അപകടസ്ഥിതിയിലായ കല്ലാര്പാലത്തിലൂടെ ചെറുവണ്ടികള്‍ കടത്തിവിടാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തീരുമാനമായി. അടിമാലി-മൂന്നാര്‍ റോഡില്‍ കല്ലാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിനിടെ മണ്ണെടുത്തതിനെ തുടര്‍ന്നാണ് കല്‍ക്കെട്ടിലും റോഡിനും വിള്ളല്‍ വീണ് പാലം അപകടസ്ഥിതിയിലായത്.
കൊച്ചി ധനുഷ് കോടി ദേശീയ പാതയുടെ ഭാഗമായിരുന്ന പഴയ പാലത്തിന് 50 വര്‍ഷത്തിന് മുകളില്‍ പഴക്കമുണ്ട്. അപകടസ്ഥിതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മാങ്കുളം ഭാഗത്തേക്ക് പോകേണ്ട വണ്ടികള്‍ ആനച്ചാല്‍ വഴി രണ്ടാംമൈലിലെത്തി തിരികെ കല്ലാറിലെത്തിയായിരുന്നു പോയിരുന്നത്. ഇതുവഴി 10 കിലോമീറ്ററിലധികം യാത്ര വേണ്ടി വരുന്നു. ഈ ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. ചെറുവണ്ടികള്‍ മാത്രമാണ് യാത്രക്കാരെ ഇറക്കിയശേഷം കടത്തിവിടുകയുള്ളു.
ബസുകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ ഇതുവഴി കടത്തിവിടില്ല. എത്രയും വേഗം അറ്റകുറ്റ പണികള്‍ തീര്‍ത്ത് ഗതാഗതം പുനസ്ഥാപിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: