തൊടുപുഴ: തൊടുപുഴയില്‍ പെട്രോള്‍ പമ്പ് ഉടമയെയും ഭാര്യയെയും കെട്ടിയിട്ട് മോഷണം നടത്തിയ കേസിലെ പ്രതികളെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് നല്കിയ വിശദീകരണം തിരക്കഥകളെ വെല്ലും. സംഭവം നടന്ന അന്നു തന്നെ വെളുപ്പിന് ഒലവക്കോട് വച്ച് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നു പറയുന്ന രണ്ട് പേരേയും പിടികൂടുകയായിരുന്നുവെന്നാണ് ജന്മഭൂമിക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പ്രധാന പ്രതികളും പോലീസിനെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു.
മുഖ്യ പ്രതികളെ കണ്ടെത്താന്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതികളെ ഉപയോഗിച്ച് പോലീസ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായിരുന്നു പോലീസിന്റെ ഒഡീഷ യാത്രയും ഫോട്ടോ സെക്ഷനും എല്ലാം. എന്നാല്‍ അവരെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതികളെ ഹാജരാക്കി മുഖം രക്ഷിക്കാന്‍ പോലീസ് സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത്രേ. മോഷണം നടന്ന ഉടനെ തന്നെ തൊടുപുഴ പോലീസ് സ്റ്റേഷനു മുന്നില്‍ നിന്നും നാല് ഇതര സംസ്ഥാന തൊഴിലാളികളെ മൂവാറ്റുപുഴയില്‍ കൊണ്ടു പോയി ബസ്സില്‍ കയറ്റി വിട്ടുവെന്ന് വിവരം ഒരു ഓട്ടോ റിക്ഷക്കാരന് പോലീസിന് വിവരം കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ മൂവാറ്റുപുഴ,പെരുമ്പാവൂര്‍, ആലുവ, എന്നീ പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിച്ചാല്‍ പ്രതികളെ എല്ലാവരേയും കയ്യോടെ പിടികൂടാമായിരുന്നു. എന്നാല്‍ ക്രഡിറ്റ് നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് തൊടുപുഴ പോലീസ് തന്നത്താന്‍ അന്വേഷിക്കാന്‍ നടത്തിയ നീക്കങ്ങളാണ് അവര്‍ക്ക് തന്നെ വിനയായത്. ഇപ്പോള്‍ തിരക്കഥകള്‍ തയ്യാറാക്കേണ്ടി വന്നതും.
ഈ കേസില്‍ രണ്ട് പ്രതികള്‍ പിടിയിലായെങ്കിലും തൊടുപുഴയില്‍ നടന്ന ഒരു ഡസണിലേറേ മോഷണക്കേസുകളിലെ പ്രതികള്‍ ഇപ്പോഴും കാണാമറയത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: