ചെറുതോണി: അങ്കണവാടി ജീവനക്കാരെ അകാരണമായി സസ്പെന്‍ഡ് ചെയ്തതിനെതിരെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത്. വാഴത്തോപ്പ് പഞ്ചായത്തിലെ കേശമുനി അംഗന്‍വാടിയിലെ വര്‍ക്കറെയും ഹെല്‍പ്പറെയുമാണ് ഐസിഡിഎസ് ബ്ലോക്ക് ഉദ്യോഗസ്ഥ സസ്പെന്‍ഡ് ചെയ്തത്. രണ്ടാഴ്ചമുമ്പ് അംഗന്‍വാടിയിലെ ഒരു കുട്ടിയുടെ ദേഹത്ത് തിളച്ചവെള്ളം വീണ് പൊള്ളലേറ്റിരുന്നു.
ആയ തിളപ്പിച്ചവെള്ളവുമായി തിരിയുന്നതിനിടെ ഓടിയെത്തിയ കുട്ടി ഇവരുടെ ദേഹത്ത് തട്ടി കൈവഴുതി വെള്ളം കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടി കോട്ടയത്ത് ചികിത്സയിലാണ്. സംഭവത്തിനു ശേഷവും ഇതേ ജീവനക്കാരാണ് അംഗന്‍വാടിയില്‍ ജോലിചെയ്തുവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഇവരെ ബ്ലോക്ക് ഓഫീസില്‍ വിളിച്ചുവരുത്തി പരാതി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞ് ഉദ്യോഗസ്ഥ സസ്പെന്ഷന് ഓഡര്‍ കയ്യില്‍കൊടുത്തിട്ട് നിര്‍ബന്ധിച്ച് പേപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നു.
പരാതി കാണിക്കാനോ, പരാതി എന്താണെന്ന് അറിയിക്കാന്കൂടിയോ തയ്യാറായില്ല. തിങ്കളാഴ്ച അംഗന്‍വാടി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മറ്റൊരു അങ്കണവാടി യിലെ അധ്യാപികയോട് നിര്‍ദ്ദേശിച്ചെങ്കിലും ആരോഗ്യകാരണങ്ങളാല്‍ ഇവര്‍ എത്തിയില്ല. അംഗന്‍വാടി പ്രവര്‍ത്തനമാരംഭിച്ചിട്ട് 10 വര്‍ഷത്തോളമായെങ്കിലും ഇന്നുവരെ ഐസിഡിഎസ് ബ്രാഞ്ച് യോഗം ഇവിടെ നടത്തിയിട്ടില്ല. കുട്ടികള്‍ എത്തുമ്പോള്‍ അംഗന്‍വാടി തുറന്നിടേണ്ടതുള്ളതിനാല് ഇന്നലെ അംഗന്‍വാടി അധ്യാപകരുടെ യോഗം നടത്തുകയാണുണ്ടായത്. കുട്ടികളുമായെത്തിയ രക്ഷിതാക്കള്‍ ഇവിടുള്ള ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ട് കമ്മിറ്റി കൂടുന്നത് അനുവദിക്കില്ലെന്നു പറഞ്ഞ് ബഹളമായി.
സ്ഥലത്ത് ഈസമയം 50 ലധികം പേരുണ്ടായിരുന്നു.പഞ്ചായത്ത് പ്രസിഡന്റും, വൈസ്പ്രസിഡന്റും സ്ഥലത്തെത്തി. ഒന്നരമണിക്കൂറോളം അങ്കണവാടി പരിസരം സംഘര്‍ഷഭരിതമായി. പ്രതിഷേധം ശക്തമായതോടെ യോഗം വാഴത്തോപ്പ് അംഗനവാടിയിലേക്ക് മാറ്റുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: