തെരഞ്ഞെടുപ്പുകാലത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ അപമാനിച്ചു എന്നുപറഞ്ഞ് ആര്ത്തട്ടഹസിച്ചത് ഇവിടെ പിണറായി വിജയന്റെ പാര്‍ട്ടി മാത്രമായിരുന്നില്ല. സുധീരന്റെ കോണ്‍ഗ്രസുമുണ്ടായിരുന്നു. അക്കാര്യത്തില്‍ ഇരുകൂട്ടരും തോളോടുതോള്‍ ചേര്‍ന്നായിരുന്നു മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെ ചന്ദ്രഹാസമിളക്കിയത്. ആരാണിക്കാര്യത്തില്‍ മുന്നലെന്ന് പറയാനാവുമായിരുന്നില്ല. സോമാലിയ എന്ന, ലോകത്തിനു മുമ്പില്‍ പട്ടിണിയുടെ എല്ലുംതോലുമായ രാജ്യത്തെ അവസ്ഥപോലെ കേരളത്തിലെ ചിലയിടങ്ങളില്‍ നിന്നുവന്ന റിപ്പോര്‍ട്ട് തന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്നേ മോദി പറഞ്ഞിരുന്നുള്ളു. അത്തരം പരാമര്‍ശം പോലും തങ്ങള്‍ക്കപമാനമാണെന്ന് കരുതുന്നവര്‍ ഭരിക്കുമ്പോള്‍ ഇവിടെ വാസ്തവത്തില്‍ തേനുംപാലും ഒഴുകേണ്ടതല്ലേ? അങ്ങനെയാണോ സംഭവിക്കുന്നത്? മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാത്തവരുടെ ഇളകിയാട്ടമല്ലേ നടക്കുന്നത്.
ആരോഗ്യകാര്യത്തിലും സാക്ഷരതയിലുമുള്‍പ്പെടെ മുന്പന്തിയിലാണെന്ന അവകാശമുന്നയിച്ച് നില്ക്കുന്നവരുടെ നെഞ്ചിലേക്കാണ് എടപ്പാളില്‍ നിന്നുള്ള പട്ടിണി മരണത്തിന്റെ തിയുണ്ട കുതിച്ചുവരുന്നത്. അന്നം വാങ്ങാന്‍ കഴിയാതെ ഒരമ്മയും മകളും മരണത്തിന്റെ നരകവാതില്‍ക്കലെത്തുകയായിരുന്നു. അമ്മ മരണത്തിന് കീഴടങ്ങിയിട്ടും ആ ശരീരം കെട്ടിപ്പിടിച്ച് കരഞ്ഞിരിക്കുകയായിരുന്നു മകള്‍. ഇത്രയും ദൈന്യതയോടെ രണ്ടു മനുഷ്യര്‍ നമുക്കു മുമ്പില്‍ ജീവിച്ചതിനെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലാതായിരിക്കുന്നു. അവകാശവാദങ്ങളുടെ അപഹാസ്യതയാണ് വാസ്തവത്തില്‍ നമ്മുടെ മുമ്പില്‍ അനാവൃതമാകുന്നത്. പതിനഞ്ച് ദിവസമായി പട്ടിണിയിലായിരുന്ന അമ്പത്തഞ്ചുകാരിയാണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. അവരുടെ 22കാരിയായ മകളും ജീവച്ഛവമായിരിക്കുന്നു. ഇരുവര്‍ക്കും ചെറിയ തോതില്‍ മാനസിക പ്രയാസങ്ങളുണ്ടത്രെ. ഭക്ഷണം കിട്ടാത്തതും മറ്റുമായ പ്രശ്നങ്ങളാവാം ഒരുപക്ഷേ, അവരുടെ മനോനിലക്ക് ക്ഷതമേല്‍ക്കാന്‍ കാരണമായത്.
എടപ്പാള്‍ ടൗണ്‍ പരിസരത്ത് ഇവര്‍ക്ക് നല്ല വിലകിട്ടാവുന്ന ഭൂസ്വത്ത് ഉണ്ടെന്ന് പറയുന്നു. അത് തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാവാം ഇവരുടെ മനോനില തകരാറിലാണെന്ന പ്രചാരണം ശക്തിപ്പെട്ടതിന്റെ പിന്നില്‍.ബന്ധുക്കളാരും ഇവരെ തിരിഞ്ഞുനോക്കാറില്ലത്രേ. യഥാസമയം മരുന്നും ഭക്ഷണവും കിട്ടാതായതോടെയാണ് അങ്ങേയറ്റത്തെ ദുരിതത്തിലേക്ക് ഇവര്‍ വഴുതിവീണത്. ഇടയ്ക്ക് ഓട്ടോ ഡ്രൈവര്‍മാരാണ് ഭക്ഷണം വാങ്ങി നല്‍കിയിരുന്നതെന്നും വിവരമുണ്ട്. എന്തായാലും നമ്മുടെ സമൂഹത്തിലെ ജാഗ്രതക്കുറവും ഭരണകൂടങ്ങളുടെ അക്ഷന്തവ്യമായ നിസ്സംഗ മനോഭാവവും ആണ് ഇത്തരമൊരു ദുരന്തത്തിലേക്ക് ഒരമ്മയേയും മകളേയും എത്തിച്ചത്. സാമൂഹിക സുരക്ഷാ പെന്‍ഷനായിരുന്നു ഇവര്‍ക്ക് ആകെ കിട്ടുന്ന വരുമാനം. അതിന്റെ പേരില്‍ കൊട്ടിഘോഷിച്ച് പ്രചാരണം നടത്തുകയും അത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്ത സര്‍ക്കാര്‍ ഇവര്‍ക്ക് സമയാസമയങ്ങളില്‍ അത് എത്തിച്ചുകൊടുക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല. കുറെക്കാലമായി അത് മുടങ്ങിക്കിടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വാര്‍ഡ് അംഗം സ്ഥലത്തെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. അപ്പോഴേക്കും അമ്മ മരിച്ചിരുന്നു. ആ ശരീരവും കെട്ടിപ്പിടിച്ച് കരയുന്ന മകളെയാണ് അവര്‍ കണ്ടത്. ഇത്ര ലജ്ജാകരമായ അവസ്ഥയിലേക്ക് നമ്മുടെ സമൂഹവും ഭരണകൂടവും അധഃപതിക്കാനുള്ള കാരണമാണ് കണ്ടെത്തേണ്ടത്. രാഷ്ട്രീയ നേട്ടത്തിനായി ഏത് ഘടകവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവര്‍ എന്തേ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് കണ്ടില്ലെന്ന് നടിക്കുന്നു? സംസ്ഥാനം എല്ലാം കൊണ്ടും മുന്പന്തിയിലാണെന്ന ഗീര്‍വാണം മുഴക്കുന്നവര്‍ എന്തേ പുഴുക്കുത്തുകള്‍ അറിയാതിരിക്കുന്നു? രാജ്യത്തിന്റെ ഏതു കോണിലെ സംഭവഗതികളിലേക്കും പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും വലിച്ചിഴക്കുന്നവര്‍ സ്വന്തം ഭരണത്തിന്റെ മൂക്കിനു താഴെ നടക്കുന്ന ദുരന്തങ്ങള്‍ കാണാതിരിക്കുന്നതെന്ത്? ഒരു മന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ തന്നെയാണ് വേദനാജനകമായ ദുരന്തം ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. നേരത്തെ അട്ടപ്പാടിയില്‍ നവജാതശിശു മരണവും, പട്ടിണി മരണവും റിപ്പോര്‍ട്ട് ചെയ്തത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
ഒരു വിരല്‍ അന്യനുനേരെ ചൂണ്ടുമ്പോള്‍ ശേഷിക്കുന്ന മൂന്നു വിരല്‍ തനിക്കുനേരെയാണ് ചൂണ്ടപ്പെടുന്നത് എന്നറിയണം. ജനപ്രീതിക്കുവേണ്ടി ഏതു മുദ്രാവാക്യം തട്ടിക്കൂട്ടിയെടുക്കുമ്പോഴും അങ്ങേയറ്റത്തെ ദരിദ്രനാരായണന് അതിന്റെ ഗുണം ലഭ്യമാവുന്നുണ്ടോ എന്നന്വേഷിക്കണം. ഉദ്യോഗസ്ഥപ്പടയുടെ കടലാസുപണികള്‍ കൊണ്ട് ഒരു ഭരണകൂടത്തിന് ഒരുപക്ഷേ, എ പ്ലസ് മാര്‍ക്ക് ലഭിക്കാം. എന്നാല്‍ ജനകീയ കോടതിയുടെ പരീക്ഷയില്‍ ആയത് നില നിര്‍ത്താന്‍ കഴിയില്ല. തുടുത്ത ആപ്പിള്‍ ഉള്ള് കെട്ടിരിക്കും എന്ന ലോകപ്രശസ്തനാടകകൃത്തിന്റെ നിരീക്ഷണം എപ്പോഴും പ്രസക്തം തന്നെ.
എല്ലാം ശരിയാക്കാനുള്ള തത്രപ്പാടിനിടയില്‍ മനുഷ്യരുടെ മൗലികാവകാശങ്ങളെക്കുറിച്ച് ഇടയ്ക്കൊക്കെ ഒന്ന് ചിന്തിച്ചാല്‍ നന്നാവും. എടപ്പാളില്‍ പട്ടിണി കിടന്നു മരിച്ച അമ്മയുടെ മകളെയും ആ വഴിക്ക് വിടാതിരിക്കാനുള്ള മര്യാദയെങ്കിലും ഭരണകൂടം പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: