ചാരുംമൂട്: ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തില്‍ ദര്‍ശനപുണ്യം തേടി എത്തിയത് ആയിരങ്ങള്‍.
പുലര്‍ച്ചെ മുതല്‍ ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു ക്ഷേത്രത്തിലേക്ക്. ശംഖുനാദത്തോടെ മണിനാദമുയര്ന്നപ്പോള് പൂക്കളാല്‍ ആലംകൃതമായ ശ്രീകോവിനു മുന്പില് നട തുറക്കുന്നതും കാത്ത് ആയിരങ്ങളാണ് പ്രാര്‍ത്ഥനയോടെ നിന്നത്. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയതിനാല്‍ ഭക്തര്‍ ഭഗവാനെ മനംനിറയെ കണ്ട് മടങ്ങി.
ഉച്ചയ്ക്ക് ശേഷം നാഗരാജസ്വാമിയും നാഗയക്ഷിയമ്മയും അഷ്ടനാഗങ്ങളും സര്‍വ്വാഭരണ വിഭൂഷിതങ്ങളോടെ ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞു. സോപാനസംഗീതവും പുള്ളുവ സംഗീതവും അലയടിച്ചപ്പോള്‍ യജ്ഞങ്ങളും പൂജകളും കൊണ്ട് ക്ഷേത്രം മന്ത്രമുഖരിതമായി.
വൈകിട്ട് താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും നാമ സങ്കീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ നാഗരാജസ്വാമിയെ മേപ്പള്ളില് നിലവറയിലേക്ക് എഴുന്നള്ളിച്ചു. ഇല്ലത്തെ നിലവറയില്‍ പ്രത്യേകം പൂജകള്‍ക്ക് ശേഷം അനന്തഭഗവാനെ തിരികെ ക്ഷേത്ര ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ചു.
തുടര്‍ന്ന് അത്താഴ പൂജയും സര്‍പ്പബലിയും നടന്നു. ഇന്ന് രാവിലെ ഒന്‍പതിന് ശുദ്ധിക്രീയ, ഇളനീര് അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ എന്നിവയോടെ ഈ വര്‍ഷത്തെ ആയില്യം മഹോത്സവങ്ങള്‍ക്ക് സമാപനം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: