ആദ്യ സീസണില്‍ അഞ്ചാമത്, രണ്ടാമത്തേതില്‍ സെമിയില്‍. ഇത്തവണ കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടാനില്ല ദല്‍ഹി ഡൈനാമോസിന്. റോബര്‍ട്ടോ കാര്‍ലോസ്, ജോണ്‍ ആര്‍നെ റീസെ തുടങ്ങിയ വിഖ്യാത പ്രതിരോധ താരങ്ങളുടെ കരുത്തിലാണ് കഴിഞ്ഞവട്ടം സെമിയിലെത്തിയത്. സെമിയില്‍ ഗോവയോടു തോറ്റെങ്കിലും കരുത്തു തെളിയിച്ചു.
കഴിഞ്ഞ തവണ പ്രാഥമിക ഘട്ടത്തിലെ 14 കളികളില്‍ ആറ് ജയം, നാലു വീതം സമനില, തോല്‍വിയുമായി നാലാം സ്ഥാനക്കാരായി സെമിയില്‍. 18 ഗോള്‍ നേടി, 20 എണ്ണം വഴങ്ങി.
മാര്‍ക്വീ താരവും പരിശീലകനുമായി കാര്‍ലോസ് തിളങ്ങിയപ്പോള്‍, പ്രതിരോധം കാത്തത് റീസെ. ഇത്തവണ ഇവരൊന്നുമില്ല. പുതിയ പരിശീലകനും മാര്‍ക്വീ താരവും. കഴിഞ്ഞ തവണ ടീമിനൊപ്പമുണ്ടായിരുന്ന ഫ്രാന്‍സിന്റെ ഫ്ളോറന്റ് മലൂദ മാര്‍ക്വീ താരം. ചെല്‍സിയുടെയും ലിയോണിന്റെയുമൊക്കെ താരമായിരുന്ന മലൂദ കഴിഞ്ഞ തവണ 10 മത്സരം കളിച്ചു. പിന്നീട് ഇടക്കാലത്ത് ഈജിപ്ത് ലീഗില്‍ വാദി ദെഗ്ലക്കു വേണ്ടിയും ബൂട്ടുകെട്ടി. ഫ്രാന്‍സിനായി 80 മത്സരങ്ങളില്‍ കളത്തിലെത്തി.
പരിശീലകനായെത്തുന്നത് വിഖ്യാത ഇറ്റാലിയന്‍ ഫുള്‍ ബാക്ക് ജിയാന്‍ലൂക്ക സംബ്രോട്ട. യുവന്റസിനും ബാഴ്സലോണയ്ക്കും എസി മിലാനുമായി അഞ്ഞൂറിലേറെ മത്സരങ്ങള്‍ക്കു കോട്ട കാത്ത താരം. ഇറ്റലിക്കായി 98 തവണയും. 2006ലെ ലോകകപ്പ് നേടിയ ടീമിലും 2000ലെ യൂറോ റണ്ണേഴ്സപ്പായ ടീമിലും കളിച്ചു. സ്വിസ് ഫുട്ബോള്‍ ക്ലബ് ചിയാസ്സോയുടെ പരിശീലക സ്ഥാനത്തു നിന്നാണ് ദല്‍ഹിയിലെത്തിയത്.
അറ്റാക്കിങ് മധ്യനിരക്കാരന്റെയും വിങ്ങറുടെയും റോളില്‍ തിളങ്ങുന്ന മലൂദയ്ക്ക് പുറമെ മികച്ച താരനിര ഇത്തവണയുമുണ്ട്. ബ്രസീലില്‍ നിന്നുള്ള ബ്രൂണോ പെലിസാറി, മെമോ, കഴിഞ്ഞ ടീമിനൊപ്പമുണ്ടായിരുന്ന ആദില്‍ നബിയുടെ സഹോദരന് സമീര്‍ നബി, സെനഗല്‍ താരം ഇബ്രാഹിം നിയാസെ, സ്പാനിഷ് താരം മാര്‍ക്കോസ് ടെബര്‍ എന്നിവര്‍ മധ്യനിരയിലെ വിദേശതാരങ്ങള്‍. മലയാളി താരം ഡെന്‍സണ്‍ ദേവദാസ്, അമോസ്, കീന്‍ ലൂയിസ്, സൗവിക് ചക്രവര്‍ത്തി, റൂപര്‍ട്ട് നോന്‍ഗ്ര് എന്നിവരും കളിമെനയാന്‍ കരുത്തുള്ളവര്‍.
ഘാന താരം റിച്ചാര്‍ഡ് ഗാഡ്സെയാണ് ടീമിലെ പ്രധാന സ്ട്രൈക്കര്‍. കഴിഞ്ഞ സീസണില്‍ മൂന്ന് ഗോള്‍ നേടി. സെനഗലില്‍ നിന്നുള്ള ബദര ബാദി, ബ്രസീലില്‍ നിന്നുള്ള മാഴ്സെലീഞ്ഞോ, ഇന്ത്യന്‍ താരങ്ങളായ മിലാന് സിങ്, അര്ജുന് ടുഡു എന്നിവരും മുന്നേറ്റത്തില്‍.
പ്രതിരോധത്തില്‍ സൂപ്പര്‍ താരങ്ങളില്ല.
എങ്കിലും കരുത്തിന് കുറവൊന്നുമില്ല. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തി റോബര്‍ട്ടോ കാര്‍ലോസിന്റെ വരെ പ്രശംസ പിടിച്ചുപറ്റിയ മലയാളി താരം അനസ്, ലാല്റുവാത്തറ, കൊന്‍ഷാം സിങ്, ലാല്ച്വാന്കിമ, എന്നിവര്‍ക്കു പുറമെ ഘാന താരം ഡേവിഡ് ആഡിയും സ്പാനിഷ് താരം റൂബന്‍ ഗൊണ്സാലസുമുണ്ട്.
കഴിഞ്ഞ വര്‍ഷം ഗോള്‍വലയ്ക്കു മുന്നില്‍ നിലയുറപ്പിച്ച ടോണി ഡൊബ്ലാസ് ഇത്തവണയും ടീമിനൊപ്പം. സഞ്ജിബാന്‍ ഘോഷ്, സോറാം അന്ഗാന്ബ ഇന്ത്യന്‍ ഗോളികള്‍.
മൂന്നാം സീസണിനു മുന്നോടിയായി സ്വീഡനില്‍ ടീം പരിശീലനം പൂര്‍ത്തിയാക്കി. സ്വീഡിഷ് ക്ലബ്ബുകളുമായി സൗഹൃദ മത്സരങ്ങളും കളിച്ച്, ആത്മവിശ്വാസത്തോടെ മൂന്നാം സീസണിന് കച്ചമുറുക്കുന്നത്. ഒക്ടോബര്‍ ആറിന് ചെന്നൈയിന് എഫ്സിക്കെതിരെ ചെന്നൈയില്‍ ആദ്യ മത്സരം.
വടക്കുകിഴക്കിലെ
നഴ്സറി
രാജ്യത്തിന്റെ ഫുട്ബോള്‍ നഴ്സറിയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. യുവതാരങ്ങളുടെ കരുത്തില്‍ പന്തു തട്ടാനെത്തി വടക്കുകിഴക്കിന്റെ ശബ്ദമായി ലീഗില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്. ആദ്യ തവണ അവസാന സ്ഥാനത്തായെങ്കിലും, കഴിഞ്ഞ തവണ അഞ്ചാമതെത്തി ബോളിവുഡ് നടനും മലയാളിയുമായ ജോണ്‍ എബ്രഹാമിന്റെ ടീം.
നാട്ടിലെ താരങ്ങള്‍ക്കു മുന്‍തൂക്കം നല്കി, ലാറ്റിനമേരിക്കന്‍ താരനിരയെ കൂടി സമന്വയിപ്പിച്ച് പടയൊരുക്കം. പോര്‍ച്ചുഗലില്‍ നിന്നുള്ള നെലോ വിന്‍ഗാദ മുഖ്യപരിശീലകന്‍. പോര്‍ച്ചുഗല്‍ അണ്ടര്‍ 20, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ഇറാന് ദേശീയ ടീമുകളെ പരിശീലിപ്പിച്ചതിന്റെ അനുഭവസമ്പത്തുമായാണ് വിഗാന്ഡ എത്തുന്നത്. കഴിഞ്ഞ സീസണില്‍ പൂനെയെ നയിച്ച ഐവറി കോസ്റ്റിന്റെ ദിദിയര്‍ സകോറയെ ടീമിലെത്തിച്ച് മാര്ക്വീതാരമാക്കി. കഴിഞ്ഞ സീസണിലെ 14 കളികളില്‍ ആറ് ജയവും രണ്ടു സമനിലയും ആറ് തോല്‍വിയും സമ്പാദ്യം.
അര്‍ജന്റീനയുടെ നിക്കോളസ് വെലസ് ഇത്തവണയും ആക്രമണം നയിക്കും. കൂട്ടിന് ഉറുഗ്വെ താരങ്ങള്‍ സാഷ അനെഫ്, എമിലിയാനോ അല്‍ഫാരോ എന്നിവരുമിറങ്ങും. മുന്നേറ്റത്തിലെ ലാറ്റിനമേരിക്കന്‍ കരുത്തില്‍ ടീം പ്രതീക്ഷകള്‍ മെനയുന്നു. ഇവര്‍ക്കൊപ്പം നാട്ടുകാര്‍ ലാലിയന്‍സുലെ ചാങ്തെ, ഹോളിചരണ്‍ നര്‍സാരി, സുമിത് പാസി എന്നിവരുണ്ട്.
സകോറ, മധ്യനിരയെ നിയന്ത്രിക്കും. ബ്രസീലിന്റെ വെല്ലിങ്ടണ്‍ പ്രയോറി, നെവെസ് ഫ്ളോറെന്റീനോ, ഐവറികോസ്റ്റിന്റെ റോമറി എന്നിവര്‍ കൂട്ട്. ജപ്പാനീസ് താരം കാത്സുമി യുസ, ഇന്ത്യന്‍ താരങ്ങള്‍ സെയ്ത്യാസന്‍ സിങ്, റൗളിങ് ബോര്‍ഗസ്, ഫനായി ലാല്‍റെംപുയ എന്നിവരും ചേരും.
പ്രതിരോധത്തില്‍ ഗുസ്താവോ ലാസെറെട്ടിയും, മെയില്‍സണ്‍ ആല്‍വസും പ്രധാനികള്‍. ഇന്ത്യന്‍ താരങ്ങള്‍ നിര്‍മല്‍ ഛേത്രി, റോബിന് ഗുരുക്, റീഗന് സിങ്, ശൗവിക് ഘോഷ്, സലാം രഞ്ജന്‍ സിങ് എന്നിവരും ചേരും. വല കാക്കാന്‍ ഇത്തവണയും മലയാളി ടി.പി. രഹ്നേഷുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിനെ അഞ്ചാമതെത്തിച്ചത് രഹ്നേഷിന്റെ മികവ്. ബ്രീസില് താരം വെല്ലിങ്ടണ്‍ ലിമ, ഇന്ത്യയുടെ സുബ്രതാപാല്‍ എന്നിവര്‍ മറ്റു ഗോള്‍കീപ്പര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: