മാലൂര്‍: മാലൂര്‍-പേരാവൂര്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ യാത്ര ദുഷ്കരമായി. കോടികള്‍ ചെലവിട്ട് മെക്കാഡം ടാറിംഗ് നടത്തിയ റോഡ് പ്രവര്‍ത്തികള്‍ പൂര്‍ണ്ണമാകുന്നതിന് മുമ്പ്തന്നെ തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത് വകുപ്പ് പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി റോഡിന്റെ പ്രവര്‍ത്തി നടത്തിയെങ്കിലും ഈ പദ്ധതിപ്രകാരമുള്ള പല പ്രധാന പ്രവര്‍ത്തികളും കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ കിടക്കുകയാണ്. റോഡിന് ഇരുവശവും ആവശ്യമായ ഡ്രെയ്നേജ് സൗകര്യമില്ലാത്തതാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും ആകാന്‍ കാരണമായത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രധാന സിഗ്നല്‍ സ്റ്റേഷന് സ്ഥിതിചെയ്യുന്ന മാലൂര്‍ പുരളിമലയിലേക്ക് എത്തിച്ചേരേണ്ട പ്രധാന പാതയാണിത്. ഇതുകൂടാതെ, വയനാട് ജില്ലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാത. കൊട്ടിയൂര്‍ ക്ഷേത്രം, മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രം, പുരളിമല ക്ഷേത്രം തുടങ്ങിയവിടങ്ങളിലേക്കെല്ലാം പോകേണ്ടത് ഈ പാതയിലൂടെയാണ്. ശിവപുരം പാലുകാച്ചിപ്പാറ, എരട്ടേങ്ങല്‍, മാലൂര്‍ കെപിആര്‍ നഗര്‍, അരയാലിന് കീഴില്‍, തോലമ്പ്ര, താറ്റിയാട്, വെള്ളര്‍വള്ളി എന്നിവിടങ്ങളില്‍ റോഡില്‍ വലിയ ഗര്ത്തങ്ങാളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതുമൂലം ഓട്ടോറിക്ഷപോലുള്ള ചെറുവാഹനങ്ങള്‍ ഓട്ടം നിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. മുമ്പ് പലതവണ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഇതെല്ലാം നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമായിരുന്നു. മാലൂര്‍-പേരാവൂര്‍ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി.രാജേഷ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: