കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് ജില്ലയില്‍ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതി, തെരുവുനായ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി, സമ്പൂര്‍ണ ഇ-സാക്ഷരതാ പദ്ധതി തുടങ്ങിയവയുടെ വിജയത്തിന് ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. പദ്ധതി വിശദീകരിക്കുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി വിളിച്ചുചേര്‍ത്ത ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഓരോ ഡിവിഷനിലെയും സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്ന സ്കൂളുകളില്‍ വികസന സമിതി രൂപീകരിക്കും. ഇതിന് മുമ്പായി ഡിവിഷന് അംഗത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മുന്‍കൈയെടുത്ത് ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ യോഗത്തില്‍ തീരുമാനമായി.
എ.ബി.സി പദ്ധതിക്കായി പാപ്പിനിശ്ശേരിയില്‍ തെരുവുനായ വന്ധ്യംകരണത്തിനുള്ള സജ്ജീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. പദ്ധതി ഓരോ വാര്‍ഡിലും നടപ്പാവുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വെറ്ററിനറി ഓഫീസര്‍ കണ്‍വീനറുമായി ഒക്ടോബര്‍ 10നകം വാര്‍ഡ് തല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണം.
സമ്പൂര്‍ണ ഇ-സാക്ഷരതാ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് ഓരോ പഞ്ചായത്തിലെയും ഒരു വാര്‍ഡ് വീതം തെരഞ്ഞെടുത്ത് ഒക്ടോബര്‍ 10നകം ജില്ലാ പഞ്ചായത്തിന് വിവരം കൈമാറണം.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശോഭ, ഡിഡിഇ(ഇന്‍ചാര്‍ജ്) സി.പി.പത്മരാജ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ബാലകൃഷ്ണന് മാസ്റ്റര്‍, സാക്ഷരതാ പ്രവര്ത്തകന് പയ്യന്നൂര്‍ കുഞ്ഞിരാമന് മാസ്റ്റര്‍, സാക്ഷരതാ മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ പി.എന്‍.ബാബു, ജില്ലാ പഞ്ചായത്ത് പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ഗോവിന്ദന്, സെക്രട്ടറി എം.കെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: