ചങ്ങനാശ്ശേരി: നീലംപേരൂര്‍ പടയണിയുടെ ഭാഗമായ മകം പടയണി ഇന്ന് നടക്കും. പതിനഞ്ചുദിവസത്തെ പടയണി ചടങ്ങുകളില്‍ പതിനാലാം ദിവസമാണ് മകം പടയണി.
പുലര്‍ച്ചെ നാലിന് പള്ളിയുണര്‍ത്തല്‍, ഉച്ചയ്ക്ക് ഒന്നിന് ചിറമ്പ്കുത്ത്, ആറിന് ദീപാരാധന, 7.30ന് ചിറമ്പ്കുത്ത് തുടര്‍ച്ച, രാത്രി 11ന് കുടംപൂജകളി, അനുജ്ഞ വാങ്ങലിനുശേഷം തോത്താകളി, വേലകളി. തുടര്‍ന്ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത് എന്നിവ നടക്കും. മകം പടയണിയിലെ അടിയന്തര കോലം അമ്പലക്കോട്ടയാണ്. പൂരം പടയണിയിലെ മറ്റ് കോലങ്ങക്കൊപ്പം എഴുന്നള്ളുന്ന ഭീമസേനന്റെ കല്യാണസൗഗന്ധികം കഥയാണ് അമ്പലക്കോട്ടയുടെ അടിസ്ഥാനം. മകത്തിനും പൂരത്തിനുമാണ് ആഘോഷങ്ങള്‍ നടക്കുന്നത്. കാര്‍ഷിക അഭിവൃദ്ധിക്കായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടക്കും. കാര്‍ഷിക കലാരൂപമായ വേലകളിയും ഇതോടൊപ്പം നടക്കും.
പൂരം പടയണിയുടെ മുന്നോടിയായി പിണ്ടിയും കുരുത്തോലയും കൊടിക്കൂറയുമായി കാവല പിശാച് ഇന്നലെ പടയണിക്കളത്തിലെത്തി.
29ന് പൂരം പടയണി. ഉച്ചയ്ക്ക് ശേഷം അന്നമൂട്ട്, രാത്രി എട്ടിന് പുത്തന്‍ അന്നങ്ങളുടെ തേങ്ങമുറിക്കല്‍. 10ന് കുടംപൂജകളി, തോത്താകളി, രാത്രി 12.30ന് വല്യന്നത്തിന്റെ എഴുന്നള്ളിപ്പ്. തുടര്‍ന്ന് അന്നങ്ങളുടെയും കോലങ്ങള്‍, പൊയ്യാന, സിംഹം എന്നിവയുടെ എഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന ചടങ്ങുകള്‍. പടയണിയുടെ അപൂര്‍വാനുഭവം നുകരാന്‍ നൂറുകണക്കിനാളുകളാണ് രാത്രിയില്‍ നീലംപേരൂര്‍ ഗ്രാമത്തിലേക്ക് എത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പടയണി താളത്തില്‍ എത്തുന്ന കോലങ്ങളെ ആര്‍പ്പു വിളികളോടെയാണ് കളത്തിലേയ്ക്ക് സ്വീകരിച്ചത്.
പൂരദിനം സമര്‍പ്പിക്കുന്നതിനായുള്ള കോലങ്ങളുടെ നിര്‍മാണത്തിന്റെ വരിച്ചില് ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ക്ഷേത്ര മൈതാനം വഴക്കച്ചി കൊണ്ട് നിറഞ്ഞു. പൂരദിവസങ്ങള്‍ അടുക്കുന്നതോടെ നിറപണികള്‍ ആരംഭിക്കും. വാഴപ്പോളയും ചെത്തിപൂവും താമരയിലയും കൊണ്ട് ഇനിയുള്ള ദിവസങ്ങള്‍ ക്ഷേത്ര പരിസരം നിറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: