പാനൂര്‍: പെണ്‍കുട്ടിയെ ബാലവേലക്ക് ഉപയോഗിച്ച സംഭവത്തില്‍ ലീഗ് നേതാവിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മുസ്ലീംലീഗ് നേതാവും, വ്യാപാരി പ്രമുഖനുമായ കടവത്തൂരിലെ മൂളിശേരി കുനിയില്‍ കുഞ്ഞഹമ്മദിനെതിരെ ബാലവേല നടത്തിയതിനു കേസെടുക്കാന്‍ വൈമുഖ്യം കാട്ടിയ കൊളവല്ലൂര്‍ പോലീസ് നടപടിയെ ചോദ്യം ചെയ്ത് ജനകീയവേദി ജില്ലാസെക്രട്ടറി ഇ.മനീഷ് തലശേരി എസിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കൊളവല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസം 30 നാണ് കുഞ്ഞമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നും ഝാര്ഖഢ് സ്വദേശിയായ പന്ത്രണ്ടുകാരിയെ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ മോചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചൈല്ഡ്ലൈന് കൊളവല്ലൂര്‍ സബ് ഇന്‍സ്പെക്ടര്‍ മുന്‍പാകെ അപേക്ഷ നല്‍കിയെങ്കിലും രാഷ്ട്രീയ ഇടപ്പെടല്‍ മൂലം കേസെടുക്കാതിരിക്കുകയായിരുന്നു. പിന്നീട് ഇ.മനീഷ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്കി. എന്നിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്. മുസ്ലീംലീഗ് നേതാവ് സിപിഎമ്മിന്റെ ഉന്നത നേതാവിനെ ബന്ധപ്പെട്ടാണ് കേസെടുക്കാതെ ഒതുക്കാന്‍ കരുനീക്കം നടത്തിയത്. ബാലവേല സംബന്ധിച്ച് പാനൂര്‍ മേഖലയില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കൊളവല്ലൂര്‍ പോലീസ് പല കേസുകളും പണം വാങ്ങി ഒതുക്കുകയാണ് പതിവെന്ന് ആക്ഷേപമുണ്ട്. കുട്ടികളെ വിറ്റ് പണമുണ്ടാക്കുന്ന മനുഷ്യക്കടത്ത് മാഫിയയുടെ വന്‍സ്വാധീനം ഈ മേഖലയിലുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ രാഷ്ട്രീയ യുവജന നേതൃത്വങ്ങള്‍ തുടരുന്ന മൗനവും സംശയകരമാണ്. ഐപിസി 370 ജൂവനൈല്‍ ആക്ട് 77 പ്രകാരമാണ് കുഞ്ഞമ്മദ്ഹാജിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ചുളള റിപ്പോര്‍ട്ട് ജില്ലാലീഗല്‍ അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എം.പി.ജയരാജന് സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് സമര്‍പ്പിച്ചിട്ടുണ്ട്. മേഖലയില്‍ നടക്കുന്ന വ്യാപകമായ ബാലവേലക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പോലീസ് സമ്പന്നര്‍ക്കു വേണ്ടിയാണ് ഇവിടെ നിലകൊളളുന്നതെന്ന് വ്യക്തമാക്കുകയാണ്. കൊളവല്ലൂര്‍ പോലീസിന് കേസെടുക്കാന്‍ ഇനി കോടതി ഇടപെടണമെന്ന ഗതികേട് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: