കണ്ണൂര്‍: എം.വി.ജയരാജന് പരിയാരം മെഡിക്കല്‍ കോളേജ് ചെയര്മാന് സ്ഥാനമൊഴിഞ്ഞു. നിലവിലുള്ള വൈസ് ചെയര്മാന് ശേഖരന് മിനിയോടനാണ് പുതിയ ചെയര്മാന്. ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്. കോളേജിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഭരണസമിതിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ജനറല്‍ ബോഡിയില്‍ ഉയര്‍ന്നത്. ആശുപത്രിയില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ വിദഗ്ദ ചികിത്സ ലഭിക്കുന്നില്ലെന്നും യോഗ്യരായ ഡോക്ടര്‍മാരെ നിയമിക്കണമെന്നും പൊതുവെ അഭിപ്രായമുയര്‍ന്നു.
മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും എല്ലാ ഭാഗത്തു നിന്നുമുണ്ടായി. സാമ്പത്തികമായ പ്രതിസന്ധി വന്നുചേര്‍ന്നത് സ്ഥാപനത്തിന്റെ വികസനപ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് ജനറല്‍ ബോഡി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്പ്പെടെയായി ലഭിക്കാനുള്ള കുടിശ്ശികത്തുക എത്രയുംവേഗം അനുവദിക്കണം. മെറിറ്റ് പാലിച്ചുകൊണ്ട് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസില്‍ വിദ്യാര്‍ത്ഥീ പ്രവേശനം നടത്തുന്ന സ്ഥാപനമാണ് പരിയാരം. എന്നാല്‍ സര്‍ക്കാര്‍ പദ്ധതിയും ഫണ്ടും സ്ഥാപനത്തിന് ലഭ്യമാവാന്‍ തടസ്സങ്ങള്‍ നിലനില്‍ക്കുകയാണ്.
ബജറ്റില്‍ പാസ്സാക്കിയ തുകപോലും അനുവദിക്കുന്നില്ല. സ്ഥലം എംപി അനുവദിച്ച തുക സഹകരണ സ്ഥാപനമായിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. എയിഡഡ് സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ എംപി, എല്‍എല്‍എ, തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള ഫണ്ടുപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നിരിക്കെയാണ് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് ദയനീയ സ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: