ആലുവ: ആലുവ നഗരസഭ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വൈസ് ചെയര്‍പേഴ്സനും സീനിയര്‍ അംഗത്തിനുമെതിരെ രൂക്ഷ വിമര്‍ശനം. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി ബഡ്ജറ്റ് അവതരിപ്പിക്കാനിടയായ സാഹചര്യം ചൂണ്ടികാട്ടി കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് തോപ്പില്‍ അബുവാണ് വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമനക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. ജനറല്‍ വിഭാഗത്തിലുള്ള നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം വനിതക്ക് നല്‍കിയതാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ സാഹചര്യം സൃഷ്ടിച്ചതെന്ന് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന തോപ്പില്‍ അബു ആരോപിച്ചു.
കൗണ്‍സിലിലെ സീനിയര്‍ അംഗം കെ.വി. സരളയാണ് കൂടുതല്‍ ആരോപണം കേള്‍ക്കേണ്ടിവന്ന മറ്റൊരാള്‍. പാര്‍ട്ടിയുടെ മൂന്ന് വിപ്പുകള്‍ സരള കൈപ്പറ്റാതിരുന്നതാണ് ഗ്രൂപ്പ് ഭേദമന്യേ ആക്ഷേപമുയരാന്‍ കാരണം. ഐ ഗ്രൂപ്പുകാരിയായ സരള ചെയര്‍പേഴ്സണ്‍ സ്ഥാനം ലഭിക്കാത്തതിനാല്‍ ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിപ്പ് കൈപ്പറ്റിയിരുന്നില്ല. കഴിഞ്ഞ ബഡ്ജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിപ്പും കൈപ്പറ്റാതിരുന്ന സരള, ഇന്നലെ നടന്ന ജില്ലാ ആസൂത്രണ സമിതി തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടവകാശവും വിനിയോഗിച്ചില്ല. ബഡ്ജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനെതിരെ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം കെപിസിസിക്ക് നല്കിയ പരാതിയില്‍ സരളയോഗം പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.
സരളയുടെ അസാന്നിദ്ധ്യത്തിലാണ് രൂക്ഷമായ വിമര്‍ശനം നടന്നത്. കൗണ്‍സിലര്‍മാര്‍ക്ക് പുറമെ യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് ലത്തീഫ് പൂഴിത്തറ, മണ്ഡലം പ്രസിഡന്റ് എ.കെ. മുഹമ്മദാലി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: