തൃശൂര്‍: തമിഴ്നാട് തിരുച്ചങ്കോട് ചെങ്കോട്ടപാളയം ഷണ്മുഖന് (35) എന്ന ശംഭുവിനെ കൊന്ന കേസില്‍ ഒമ്പതു പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്. അതിനു പുറമേ വിവിധ വകുപ്പുകള്‍ പ്രകാരം 14 വര്‍ഷവും ഒമ്പതുമാസം കഠിനതടവിനും 40,000 രൂപ വീതം പിഴയടയ്ക്കാനും തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ശിക്ഷ വിധിച്ചു.
ഒന്നാംപ്രതി തിരുച്ചങ്കോട് ചെങ്കോട്ടപാളയം കരാട്ടെ ശരവണന് (35), ശരവണന്റെ ഭാര്യയും രണ്ടാം പ്രതിയുമായ ശിവകാമി (25), മൂന്നാംപ്രതി ചെങ്കോട്ടപ്പാളയം ശെന്തില്‍ (23), നാലാംപ്രതി നാമക്കല്‍ ചെട്ടിയാര്തെരുവ് ലക്ഷ്മണന് (23), അഞ്ചാംപ്രതി ഈറോഡ് വാക്കല്പാളയം രമേഷ് (25), ആറാം പ്രതി സേലം സന്യാസിഗുണ്ട് ജഗദീഷ് (25), ഏഴാം പ്രതി രാമനാഥപുരം രംഗസ്വാമി (24), എട്ടാം പ്രതി നാമക്കല്‍ മുത്തു എന്ന മാണിക്യം (30), ഒമ്പതാം പ്രതി നാമക്കല്‍ മുത്തു എന്ന അംഗമുത്തു (29) എന്നിവരെയാണ് ശിക്ഷിച്ചത്. പത്താം പ്രതി ഗോവിന്ദരാജ് ഒളിവിലായിരുന്നതിനാല്‍ വിചാരണ നടത്തിയിട്ടില്ല.
ദൃക്സാക്ഷികള്‍ ആരുമില്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിന്‍ബലത്തിലാണ് പ്രോസിക്യൂഷന് കേസ് തെളിയിച്ചത്. ടാറ്റ സുമോയില്‍ തിരുച്ചങ്കോടു നിന്ന് തട്ടിക്കൊണ്ടുവന്ന് ഷണ്മുഖനെ 2004 ഡിസംബര്‍ ഏഴിന് സംഘം ചോറ്റാനിക്കരയിലെ ലോഡ്ജില്‍ അടച്ചിട്ടു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ വാഹനത്തില്‍ കയറ്റി പൊളളാച്ചിയില്‍ കൊണ്ടുപോയി. 2004 ഡിസംബര്‍ 11ന് പുലര്‍ച്ചെ രണ്ടിന് ചാലക്കുടിപ്പുഴ പാലത്തില്‍വച്ച് കൈകാലുകള്‍ കെട്ടി കൊടുവാള്‍കൊണ്ട് കഴുത്തില്‍ വെട്ടി ഷണ്മുഖന്റെ മൃതദേഹം പുഴയിലേക്ക് തള്ളിയിട്ടു. തെളിവു നശിപ്പിച്ചു.
നാമക്കലില്‍വച്ച് പ്രതികള്‍ തിരുച്ചങ്കോട് നഗരസഭാ കൗണ്‍സിലര്‍ അളകരശനെ കൊലപ്പെടുത്തിരുന്നു. കേസിലെ ഏക ദൃക്സാക്ഷിയായിരുന്നു ഷണ്മുഖന്. ഇതാണ് കൊലപാതകത്തിന് കാരണം. പാന്റ്സിന്റെ പോക്കറ്റില്‍ നിന്നാണ് ഒന്നാം പ്രതി ശരവണന്റെ പേര് ഉള്‍പ്പെട്ട കടലാസ് കണ്ടെടുത്തത്. അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. ഡിവൈ.എസ്.പി. ആയിരുന്ന ജോളി ചെറിയാന്, ഡിവൈ.എസ്.പി. കെ.എസ്. സുദര്ശന്, കെ.പി. ജോസ്, തമിഴ്നാട് ഡിവൈ.എസ്.പി. സുബ്രഹ്മണ്യന്, എ.എസ്.ഐ. ബാബു എന്നിവരാണ് അന്വേഷിച്ചത്.
കൊല്ലപ്പെട്ട ഷണ്മുഖന്റെ ഭാര്യ നേരത്തെ മരിച്ചു. ഷണ്മുഖന്റെ മരണത്തോടെ 16 വയസുള്ള മകള്‍ അനാഥയായി. അനാഥയായ മകള്‍ക്ക് രണ്ടര ലക്ഷം രൂപ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: