2
പളളുരുത്തി: ചുള്ളിക്കല്‍ മദര്‍ തെരേസ ജംങ്ഷനു സമീപം വാരിക്കകത്തു വീട്ടില്‍ മില്‍ട്ടന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മില്‍ട്ടന്റ സഹോദരന് ബാബു എന്ന വിന്‍സെന്റ് (54)നായാണ് പോലീസ് സംഘം തിരച്ചില്‍ നടത്തുന്നത്. പ്രാഥമിക അനേ്വഷണത്തില്‍ തന്നെ ബാബുവിനെ പോലീസ് സംശയിച്ചിരുന്നുവെങ്കിലും പിന്നീട് സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഇയാള്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു. മില്ട്ടന് കൊല്ലപ്പെട്ട ദിവസം ഇവരുടെ പിതാവിന്റെ സഹോദരന് അടുത്ത് ചെന്ന ബാബു മില്ട്ടന് കൊല്ലപ്പെട്ടുവെന്ന് അറിയിച്ചിരുന്നു. തന്നെ ജാമ്യം എടുക്കാന്‍ സഹായിക്കണമെന്നും ബന്ധുവിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഒരാഴ്ചക്കുശേഷമാണ് മില്‍ട്ടന്റെ മൃതദേഹം കണ്ടെത്തുന്നത്. ബാബു ചിലരോട് ഇതേപ്പറ്റി ഫോണില്‍ സംസാരിച്ച വിവരങ്ങള്‍ റെക്കോര്ഡുചെയ്യപ്പെട്ടിട്ടുണ്ട്.
പള്ളുരുത്തി സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതി അയല്‍ ജില്ലയിലേക്ക് കടന്നിരിക്കാമെന്ന സാധ്യതയില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും പ്രതിയുടെ വിവരം കൈമാറിയിട്ടുണ്ട്. കൊല്ലപ്പെട്ട മില്‍ട്ടന്റെ ശരീരത്തില്‍ പത്തോളം മുറിവുകളാണ് ഉണ്ടായിരുന്നത്. പ്രതി ബാബു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും ഇയാള്‍ക്ക് അടുത്ത സുഹൃത്തുക്കള്‍ ഇല്ലാത്തതും പോലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇയാള്‍ ലഹരിമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍0484 2236555, 9497987108 എന്ന നമ്പറില്‍ വിവരം നല്‍കണമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: