സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാര്‍ച്ചില്‍ അക്രമം നടത്തുവാനുള്ള തയ്യാറെടുപ്പോടുകൂടിയാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. കഴിഞ്ഞ ദിവസം അക്രമം നടന്നതിനാല്‍ പോലീസും യുദ്ധസജ്ജരായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ തന്നെ അക്രമത്തിനുള്ള കുറുവടികള്‍ പാലോട് വനത്തില്‍ നിന്ന് എത്തിച്ചു. അതിനെ കൊടിക്കമ്പാക്കിയാണ് യൂത്ത് കോണ്ഗ്രസ്സുകാര് സമരത്തിനെത്തിയത്. കൂടാതെ കമ്പിയും പൈപ്പുമൊക്കെ കയ്യില്‍ കരുതി. രാവിലെ 11 മുതല്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി. സമരഗേറ്റ്, ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, തെക്കേഗേറ്റ് എന്നിവിടങ്ങളില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചു. ജലപീരങ്കിയും മറ്റ് സംവിധാനങ്ങളും സമരഗേറ്റില്‍ അണിനിരത്തി.
സമരം ആരംഭിച്ചപ്പോള്‍ തന്നെ സെക്രട്ടേറിയേറ്റിന് മുന്നിലെ വ്യാപാരികളോട് കട അടയ്ക്കുവാനും റോഡില്‍ നിന്നവരോട് സ്ഥലം വിടുവാനും പോലീസ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ സമരഗേറ്റിന് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ കൂടിനിന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് ഓടിച്ചു. പോലീസിനുനേരെ ഈ സമയം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും കല്ലേറുണ്ടായി. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതോടെ പോലീസ് കൂടുതല്‍ ജാഗരൂകരായി. അക്രമം ഉണ്ടായാല്‍ നേരിടുവാനുള്ള നിര്‍ദ്ദേശം എത്തി.
യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആദ്യം സമരഗേറ്റിലെത്തി പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ഒരു വിഭാഗം അവിടെ നിന്ന് തിരിഞ്ഞ് സമര പന്തലിലേക്ക് പോയി. ഈ സമയം പ്രവര്‍ത്തകര്‍ ജനറല്‍ ഹോസ്പിറ്റല്‍റോഡില്‍ നിന്ന പോലീസുകാര്‍ക്കെതിരെ കല്ലേറും മുട്ടയേറും നടത്തി മനപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചു. ഇതോടെ പോലീസും അക്രമാസക്തമായി. പ്രവര്‍ത്തകരും പോലീസും എംജിറോഡില്‍ പലയിടങ്ങളിലായി ഏറ്റുമുട്ടി. ലാത്തിവീശിയ പോലീസിനെ കുറുവടികളും കമ്പിയുമായി പ്രവര്‍ത്തകര്‍ നേരിട്ടു. ശംഖുമുഖം എസി ഉള്‍പ്പെടെയുള്ള സംഘത്തിന് പരിക്കേറ്റതോടെ പോലീസും തിരിച്ചടി തുടങ്ങി.
മൂന്ന് തവണ ഗ്രനേഡും കണ്ണീര് വാതകവും പ്രയോഗിച്ചു. ചെങ്കല്‍ക്കട്ടകളും കസേരകളും പോലീസിനുനേരെ എറിഞ്ഞു. ഈ ഏറുകൊണ്ടാണ് കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റത്. ഒടുവില്‍ സമരം എങ്ങനെയും അവസാനിപ്പിച്ചാല്‍ മതി എന്നായതോടെയാണ് വി.എം. സുധീരന് റോഡില്‍ കുത്തിയിരുന്നത്. തുടര്‍ന്ന് പോലീസ് നിരാഹാരം കിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരുന്നപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ സമരപന്തലും പൊളിച്ചു. തുടര്‍ന്ന് രമേശ് ചെന്നിത്തലയും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി എന്നുവരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: