കോഴിക്കോട്: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യം ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാനാവില്ല. മദ്യവില്പന പൂര്‍ണമായും തടയുമ്പോള്‍ വ്യാജമദ്യ നിര്‍മാണം വര്‍ദ്ധിക്കും. മദ്യം പൂര്‍ണമായും നിരോധിച്ച സംസ്ഥാനങ്ങളില്‍ വ്യാജമദ്യദുരന്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. മദ്യം പൂര്‍ണമായും നിരോധിച്ച സംസ്ഥാനങ്ങളില്‍ നിരവധി പേരാണ് വ്യാജമദ്യം കഴിച്ച് മരിക്കുന്നത്. ചാരായം വാറ്റാനുള്ള പ്രവണത കേരളത്തില്‍ ഇപ്പോഴുമുണ്ടെന്നാണ് ഓണക്കാലത്തെ റെയ്ഡുകള്‍ തെളിയിക്കുന്നത്. കല്ലുവാതുക്കല്‍ പോലുള്ള ദുരന്തം ഇനിയും ആവര്‍ത്തിച്ചുകൂടാ. നിലവിലെ നയമാണ് പ്രായോഗികം. സംസ്ഥാനത്തെ 33 ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലും 29 ബാറുകളിലും സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള 300 ബീവ്റേജസ് കോര്പറേഷന് ഔട്ട്ലെറ്റുകളിലും മദ്യം ലഭ്യമാകുന്നുണ്ട്.
21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കേ മദ്യം നല്‍കാനാവൂവെന്നും, പണം നല്കിയ ശേഷം മാത്രം മദ്യം വാങ്ങുകയെന്നുമുള്ള നിയമങ്ങള്‍ ലംഘിക്കപ്പെടുമെന്നതിനാല് ഓണ്‍ലൈന്‍ മദ്യവില്പന നിയമപരമായി നടത്താനാവില്ല. വ്യാജ മദ്യ, മയക്കുമരുന്ന് കടത്തു തടയുന്നതിന് അഞ്ചു ചെക്ക് പോസ്റ്റുകളില്‍ 25 കോടി രൂപ ചെലവില്‍ സ്കാനര്‍ സ്ഥാപിക്കണമെന്നാവശ്യം സര്‍ക്കാറിനു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
വയനാട്, കണ്ണൂര്‍, മലപ്പുറം, കോട്ടയം എന്നീ ജില്ലകളില്‍ എക്സൈസിനു സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: