തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യവും പ്രതിപക്ഷത്തിന്റെ രോഷവും ചേര്‍ന്ന് നിയമ സഭാ നടപടികള്‍ സ്തംഭിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസുകാര്‍ ആള്‍ക്കാരെ വാടകയ്ക്ക് എടുത്ത് സമരം നടത്തുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ‘വാടാപോടാ ഭാഷയില്‍ സംസാരിച്ചത് സഭാ ചരിത്രത്തിനു കളങ്കമായി.
സ്വാശ്രയമെഡിക്കല്‍ പ്രവേശന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് നടത്തിയ അക്രമത്തിനെതിരെ സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫിപറമ്പില്‍ നല്കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഇതിനിടെയാണ് എംഎല്‍എയെ എടോ എന്ന് വിളിച്ച്, ”ബഹളം വെച്ചാലും പറയേണ്ടതു പറയും, പോയി വേറേ പണിനോക്കെ”ന്ന് പിണറായി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളം കാരണം ശ്രദ്ധക്ഷണിക്കലും സബ്മിഷനും ഒഴിവാക്കി സഭ പിരിഞ്ഞു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ മര്‍ദ്ദിച്ചു. സ്വാശ്രയ ഫീസ് നിരക്ക് അഞ്ചുവര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ 45,000 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പിണറായി സര്‍ക്കാര്‍ 100 ദിവസം കൊണ്ട് 65,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പരിയാരത്തു പോലും കുത്തനെ ഫീസ് കൂട്ടി. കൂത്ത് പറമ്പ് രക്ത സാക്ഷികളെ മറന്നതായും ഷാഫി പറമ്പില്‍ പറഞ്ഞു.
മറുപടി പറയവേ മുഖ്യമന്ത്രി വിശദീകരിച്ചതിങ്ങനെ: സെക്രട്ടേറിയേറ്റില്‍ നിന്നും മടങ്ങുന്ന വഴി കന്റോണ്‍മെന്റ് ഗേറ്റിനു സമീപം വച്ച് നാലഞ്ച് ടിവി ക്യാമറമാന്മാര് കാറിനടുത്തേക്ക് വന്നു.
എതിര്‍വശത്തായി രണ്ടുപേര്‍ കരിങ്കൊടി കാണിക്കുന്നതായി കണ്ടു. അവര്‍ യൂത്ത് കോണ്‍ഗ്രസുകാരല്ല. ചാനലുകാര് കൊണ്ടുവന്നവരോ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വാടകക്ക് എടുത്തവരോ ആണ്.
ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രതിഷേധവുമായി സ്പീക്കറുടെ ചേമ്പറിലേക്ക് കടക്കാന്‍ ശ്രമിച്ചു. ബഹളത്തിനിടയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. ”എടോ അനാവശ്യ കാര്യങ്ങള്‍ കാണിച്ചിട്ട് ക്ഷോഭിച്ചിട്ട് കാര്യമില്ല. ചുമപ്പ് മഷി ദേഹത്ത് ഒഴിച്ചിട്ട്, പോലീസ് മര്‍ദ്ദിച്ച് എന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നു. ബഹളം വച്ചാലും പറയേണ്ടത് പറയും. പോയി വേറെ പണി നോക്ക്…” പിണറായി പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടയില്‍ നീറ്റ് മെരിറ്റ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
അനേകം മഹാന്മാര് ഇരുന്ന കസേരയില്‍ ഇരുന്ന് കവല പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അടിയന്തര പ്രമേയ അവതരാണനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് നടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: