തിരുവനന്തപുരം: സ്വാശ്രപ്രശ്നത്തില് സര്‍ക്കാരും യുഡിഎഫും ഒത്തുകളിയാണെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. സ്വാശ്രയ, ഡെന്റല്‍ മാനേജുമെന്റുകള്‍ തന്നിഷ്ടപ്രകാരം നടത്തുന്ന പ്രവേശന നടപടികള്‍ അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധിപുറപ്പെടുവിച്ചത്. നടപ്പിലാക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പ് ഉത്തരവും നല്കി. രണ്ടും അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.
അഴിമതിക്ക് കൂട്ടുനിന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണം, വി. മുരളീധരന് ആവശ്യപ്പെട്ടു. മാനേജ്മെന്റുകള്‍ തന്നിഷ്ടപ്രകാരം പ്രവേശനം നടത്തുകയാണ്. ഫീസ് വര്‍ദ്ധനയ്ക്കെതിരെ മാത്രം സമരം നടത്തി മാനേജുമെന്റുകളുടെ ഇഷ്ടം സാധിക്കുന്ന തന്ത്രമാണ് യുഡിഎഫിന്റേത്. ഒത്തുകളിയുടെ ഭാഗമാണിതെന്നും മുരളീധരന് പറഞ്ഞു.
സുപ്രീം കോടതിയുടെ ഉത്തരവ് ഹൈക്കോടതിയുടെ മുന്നില്‍ അവതരിപ്പിച്ച് സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാനുള്ള നിലപാടെടുക്കുന്നതിനു പകരം ഉത്തരവ് കോടതിയില്‍ മറച്ചുവച്ച് സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കുകയാണ് സംസ്ഥാനം ചെയ്തത്.
കുത്തനെ ഫീസ് കൂട്ടി നല്‍കുകയും ചെയ്തു. പിന്നില്‍ ഗൂഢാലോചയും കോഴയിടപാടുമുണ്ട്. മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ വിധി കേരളാ ഹൈക്കോടതി പുറപ്പെടുവിച്ചു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കേരളാ ഹൈക്കോടതി ഉത്തരവിന്റെ ചുവടുപിടിച്ച് ബോംബെ ഹൈക്കോടതി സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി മധ്യപ്രദേശിലെ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ മാനേജ്മെന്റുകള്‍ അട്ടിമറിച്ചതിനെതിരേ മധ്യപ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കി.
ഈ കേസില്‍ എല്ലാ മെഡിക്കല്‍ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രീകൃതമായി നടത്തുന്ന കൗണ്‍സിലിങ്ങിലൂടെ മാത്രമേ നടപ്പാക്കാവൂ എന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് സപ്തംബര്‍ 22ന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമറച്ചുവച്ചാണ് സമരം. ഇതാണ് ഒത്തുകളി. പ്രവേശനത്തില്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കണം. ഒത്തുകളിക്ക് നേതൃത്വം നല്കിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണം, മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: