ന്യൂദല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള വ്യാപാരങ്ങളില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഭാരതം പാക്കിസ്ഥാന് നല്കിയ, ഏറ്റവുമധികം പരിഗണയുള്ള രാജ്യം (മോസ്റ്റ് ഫേവേര്‍ഡ്) എന്ന പ്രത്യേക പദവി നീക്കിയേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉന്നതതല യോഗം വിളിച്ചു.
1996ല്‍ ഭാരതം ഏകപക്ഷീയമായാണ് പാക്കിസ്ഥാന് ഈ പദവി നല്‍കിയത്. എന്നാല്‍ പാക്കിസ്ഥാന് ഇതുവരെ ഭാരതത്തിന് ഇത്തരമൊരു പദവി നല്‍കിയിട്ടുമില്ല. വ്യാപാരവാണിജ്യത്തില് തുല്യപരിഗണന നല്കാനുള്ളതാണ് ഈ പദവി.
പാക്കിസ്ഥാനുമായുള്ള സിന്ധുനദീജലകരാര്‍ പുനപരിശോധിക്കാനും പാക്കിസ്ഥാന് നല്കുന്ന വെള്ളം കുറയ്ക്കാനും ഭാരതം ആലോചിക്കുന്നുണ്ട്.
ഇത് തിങ്കളാഴ്ച നടന്ന ഉന്നതതലയോഗം ചര്‍ച്ച ചെയ്തിരുന്നു. ചോരയും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നാണ് യോഗത്തില്‍ പ്രധാനമന്ത്രി തുറന്നടിച്ചത്. പാക്കിസ്ഥാനെതിരെ പലതലത്തിലുള്ള കടുത്ത നടപടികള്‍ എടുക്കാനാണ് ഭാരതം പദ്ധതിയിടുന്നത്.
പാക്കിസ്ഥാന് ഭീകരരുടെ സുരക്ഷിത താവളം: ഭാരതം
ഐക്യരാഷ്ട്ര സഭ: ഭീകരതയുടെ ഈറ്റില്ലമായ പാക്കിസ്ഥാനെതിരെ യുഎന്നില്‍ വീണ്ടും ആഞ്ഞടിച്ച് ഭാരതം. സ്വന്തം ജനങ്ങളോടു പോലും കൊടും ക്രൂരത കാണിക്കുകയും സഹിഷ്ണുത, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയെപ്പറ്റി വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് തെറ്റുകള്‍ മാത്രം ചെയ്യുന്ന രാജ്യമാണ്.
ഭീകരവിരുദ്ധപ്പോരാട്ടത്തിന് കോടിക്കണക്കിന് ഡോളര്‍ കൈപ്പറ്റുന്ന പാക്കിസ്ഥാനില്‍ എങ്ങനെയാണ് ഭീകരര്‍ സൈ്വര വിഹാരം നടത്തുന്നത്? യുഎന്നിലെ ഭാരതത്തിന്റെ ഫസ്റ്റ് സെക്രട്ടറി ഏനം ഗംഭീര്‍ തുറന്നടിച്ചു. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് യുഎന്നില്‍ പ്രഖ്യാപിച്ചിരുന്നു.
അതിനെ പാക് പ്രതിനിധി മലീഹാ ലോധി വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഗംഭീര്‍ പാക്കിസ്ഥാനെ അടിച്ചിരുത്തിയത്. ഞങ്ങളുടെ വിദേശകാര്യമന്ത്രി പറഞ്ഞത് പാക് പ്രതിനിധി വ്യക്തമായി കേട്ടിട്ടില്ലെന്ന് തോന്നുന്നു. ജമ്മുകശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണ്, അതങ്ങനെ തന്നെയായിരിക്കും എന്നാണ് മന്ത്രി പറഞ്ഞത്. സന്ദേശം ശക്തവും വ്യക്തവുമാണെന്ന് കരുതുന്നു.
കശ്മീര്‍ തര്‍ക്കപ്രദേശമാണെന്ന ലോധിയുടെ വാക്കുകള്‍ക്ക് മറുപടിയായി ഗംഭീര്‍ പറഞ്ഞു. ഭീകരതയെ സ്പോണ്സര് ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാന്. ഇതില്‍ നിന്ന് ലോകശ്രദ്ധ തിരിക്കാനാണ് കശ്മീര്കാര്യം അവര്‍ യുഎന്നില്‍ ഉന്നയിക്കുന്നത്.
ഭീകരവിരുദ്ധപ്പോരാട്ടത്തിന് അവര്‍ക്ക് വന്‍ സഹായമാണ് ലഭിക്കുന്നത്. പക്ഷെ എന്നിട്ടും എന്തുകൊണ്ട് ഭീകരരുടെ താവളങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുന്നുവെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. ഗംഭീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: