അമൃതപുരി (കൊല്ലം): ധര്‍മ്മാചരണമാണ് പ്രപഞ്ചത്തിന്റെ ശരിയായ നിലനില്‍പ്പിന് ആധാരമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ദയ, സത്യം, വിശുദ്ധി, തപസ് എന്നിവയുടെ ആചരണമാണ് ധര്‍മ്മാചരണം. അത് ദേശകാലങ്ങള്‍ക്ക് അതീതമാണ്. മാതാ അമൃതാനന്ദമയീ ദേവി ധര്‍മ്മത്തിന്റെ ആദ്യ മൂന്ന് ഘടകങ്ങളും തപസിലൂടെ ആര്‍ജ്ജിക്കുകയും സമൂഹത്തിലേക്ക് പകരുകയും ചെയ്തു.
ഏകാന്തതയില്‍ നടക്കുന്നതാണ് തപസ്, അതും അമ്മ സമൂഹത്തിന് പകര്‍ന്നു. നാലും ഒരു വ്യക്തിയില്‍ സമന്വയിക്കുക വിരളം. അങ്ങനെ സമന്വയിക്കുന്നവരെയാണ് ധര്‍മ്മപ്രതീകമായി ആരാധിക്കുന്നത്. ത്രേതായുഗത്തില്‍ ശ്രീരാമന് ധര്മ്മമൂര്ത്തിയായിരുന്നു. അമ്മയില്‍ ധര്‍മ്മത്തിന്റെ നാല് ഘടകങ്ങളും സമന്വയിക്കുന്നുണ്ട്. അമ്മയുടെ ജീവിതത്തിലെ ഈ സ്നേഹവും ശുദ്ധിയുമാണ് ഭാരതത്തിന് ലോകത്തിന് കൊടുക്കാനുള്ള സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
സൂര്യകാലടി സൂര്യന് ഭട്ടതിരിപ്പാടിന്റെ മഹാഗണപതി ഹോമത്തോടെയാണ് ജന്മദിനാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗവും അമ്മയുടെ പാദപൂജയും നടന്നു. രണ്ടര ലക്ഷം പേര്‍ക്കായിരുന്നു ഇന്നലെ അമൃതപുരിയില്‍ അന്നദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: