മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തിലെ പച്ചക്കറി കര്‍ഷകര്‍ വിളകള്‍ വിറ്റഴിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ബുദ്ധിമുട്ടുമ്പോഴും കൃഷി വകുപ്പും സംസ്ഥാന സര്‍ക്കാരും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. ഏക്കറുകണക്കിന് പച്ചക്കറികള്‍ ഭുവനപുരം, പുത്തൂര്‍, പെരുമല,കുളച്ചിവയല്‍ എന്നിവിടങ്ങളില്‍ വിളവെടുക്കാറായി നില്‍ക്കുന്നുണ്ട്. ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറികള്‍ പൂര്‍ണമായും വാങ്ങുമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ഓണത്തിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
മന്ത്രി പ്രദേശത്തെ പച്ചക്കറി പാടങ്ങളില്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയതുമാണ്. ഓണത്തിന് ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി ശേഖരിച്ചു. തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി വ്യാപാരികളെത്തിയെങ്കിലും ഹോര്‍ട്ടി കോര്‍പ്പ് രംഗത്തുണ്ടായിരുന്നതിനാല്‍ ഇടപാട് നടത്താതെ മടങ്ങിപ്പോകുകയും ചെയ്തു. ഓണത്തിന് കര്‍ഷകരില്‍ നിന്നും വാങ്ങിയ പച്ചക്കറികളുടെ തുക ഹോര്‍ട്ടി കോര്‍പ്പ് നല്‍കിയില്ലെന്ന് മാത്രമല്ല പച്ചക്കറി സംഭരണം ഓണത്തിന് ശേഷം അവസാനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇത് കര്‍ഷകരോടുള്ള കൊടും ചതിയാണെന്ന് കാന്തല്ലൂരിലെ പച്ചക്കറി കര്‍ഷകനായ സൗന്ദര്രാജന് ജന്മഭൂമിയോട് പറഞ്ഞു. സൗന്ദര്രാജന് ക്യാരറ്റും ക്യാബേജുമാണ് വിറ്റുപോകാനുള്ളത്. കടുത്തവേനല്‍ അനുഭവപ്പെടുന്നതിനാല്‍ എത്രയും വേഗം വിളവെടുപ്പ് നടത്തണം. എന്നാല്‍ പച്ചക്കറി വാങ്ങാന്‍ ആളില്ല. ഈ അവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ് കര്‍ഷകര്‍. ഓണക്കാലത്ത് പച്ചക്കറി ലഭിക്കാത്തതിനാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഇവിടേയ്ക്ക് എത്തുന്നുമില്ല. പച്ചക്കറി തമിഴ്നാട്ടിലെത്തിച്ച് വിറ്റഴിക്കാമെന്ന് വച്ചാല്‍ വാഹനചിലവ് താങ്ങാനും പറ്റുന്നില്ല. കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള തുക നല്കി, ന്യായമായ വിലയ്ക്ക് ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി വാങ്ങണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: