ആലപ്പുഴ: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ബസ് കാത്തുനില്ക്കുന്നിടത്തേക്ക് കോടതിവളപ്പിലെ കൂറ്റന്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. ദുരന്തം ഒഴിവായത് ഭാഗ്യത്തിന്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് ജില്ലാ കോടതി വളപ്പിലെ മരത്തിന്റെ ഉണങ്ങിയ കമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണത്. മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ ജനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നതായി മാദ്ധ്യമങ്ങള്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. സമീപത്തെ വിദ്യാലയങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും ബസ് കാത്തുനില്‍ക്കുന്നത് ഈ മരത്തിനു സമീപമാണ്.
കമ്പ് ഒടിഞ്ഞുവീണപ്പോള്‍ മരത്തിനു ചുവട്ടില്‍ കാര്‍ പാര്ക്കുചെയ്തിട്ടുണ്ടായിരുന്നു. കാറിനു മുകളില്‍ കമ്പ് വീണിരുന്നെങ്കില്‍ കാറിലെ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുമായിരുന്നു. വൈദ്യുതി ലൈനില്‍ത്തട്ടി കോടതി മതിലിനോട് ചേര്‍ന്ന് കമ്പ് വീണതിനലാണ് ആളപായമുണ്ടാകാതിരുന്നത്. ഇതുമൂലം രണ്ടുമണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങുകയും ചെയ്തു. ഉണങ്ങിയ മറ്റു ശിഖരങ്ങള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: