എന്റെ റിപ്പോര്‍ട്ടിങ് ജീവിതത്തില്‍ എനിക്ക് കേരള സര്‍ക്കാരിന്റെ വനിത രത്നം അവാര്‍ഡും ദൂരദര്ശന് അവാര്‍ഡും ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. അത് എന്റെ വാര്‍ത്തകള്‍ സമൂഹത്തില്‍ മാറ്റം വരുത്താനും ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കാനും ഉതകിയ കാരണമാണ്.
അരുവാക്കോട് എന്ന വേശ്യാഗ്രാമം ടെറാകോട്ട ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്ന ഗ്രാമമായത് ഞാന്‍ അവരെപ്പറ്റി എഴുതിയ റിപ്പോര്‍ട്ട് വായിച്ച് ഒരു സാമൂഹ്യപ്രവര്‍ത്തക സഹായിക്കാനെത്തിയതിനാലാണ്. മനോവിഭ്രാന്തിയുള്ള സ്ത്രീയെ കക്കൂസില്‍ അടച്ചിട്ട് ആഹാരം അവിടെ നല്‍കിയത് റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് അവരെ മാനസികാരോഗ്യാശുപത്രിയിലേക്ക് മാറ്റാന്‍ ഇടയാക്കിയത്. ഒരു വികാരിയച്ചന് പത്താം ക്ലാസ് പാസായ പെണ്‍കുട്ടികളെ നഴ്സുമാരാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഇറ്റലിയിലേക്ക് കടത്തി കന്യാസ്ത്രീകളാക്കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സഭ ആ വികാരിയച്ചനെ പുറത്താക്കി.
ഒരു മാധ്യമ പ്രവര്ത്തകന് ഒരിക്കലും സെന്സേഷന് പിന്നാലെ പായരുത്. മാധ്യമധര്‍മം ആവശ്യപ്പെടുന്നത് സ്വഭാവ ദാര്‍ഢ്യവും സൂക്ഷ്മതയും നിരീക്ഷണ പാടവവും കൃത്യതയും മറ്റുമാണ്. പ്രതിബദ്ധത, വിവരങ്ങള്‍ തെറ്റാണെങ്കില്‍ അത് സമൂഹത്തെ അറിയിക്കുക, അപവാദങ്ങളുടെ സത്യസ്ഥിതി വായനക്കാരുടെ മുന്പില് കൊണ്ടുവരിക മുതലായവയാണ്. മാധ്യമപ്രവര്‍ത്തകര്‍ പെയ്ഡ് ന്യൂസ് (പണംവാങ്ങി വാര്‍ത്ത നല്‍കുക) നല്കുന്നു എന്ന ആരോപണം ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകം മാധ്യമപ്രവര്ത്തകനാവശ്യമാണ്.
ഈ തിരിച്ചറിവോടെ നടത്തിയ മാധ്യമപ്രവര്‍ത്തനത്തിനാണ് എനിക്ക് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ളത്. പക്ഷെ ഞാന്‍ ഏറ്റവും അമൂല്യമായി കരുതുന്ന ഒരു അവാര്‍ഡ് എനിക്ക് ലഭിച്ചത് ഒരു മാധ്യമപ്രവര്‍ത്തകന്റെ പേരിലുള്ളതാണ്. അത് ദിലീപ് കെ.മോഹന്റെ പേരിലുള്ള അവാര്‍ഡാണ്. ദിലീപ് എര്‍പ്പെടുത്തിയ അവാര്‍ഡല്ല അത്. ദിലീപിന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ പള്ളുരുത്തിയിലെ നിവാസികള്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ്. അവര്‍ സമാഹരിച്ച് നല്കിയ പതിനയ്യായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
അന്തരിച്ച ഒരു പത്രപ്രവര്‍ത്തകനുവേണ്ടി അദ്ദേഹത്തിന്റെ ജന്മനാട് എല്ലാ വര്‍ഷവും അനുസ്മരണ സമ്മേളനം നടത്തുന്നു. ഈ വര്‍ഷമാണ് ഒരു അവാര്‍ഡ് നിശ്ചയിച്ച് എനിക്ക് നല്‍കിയത്. ഇത് എനിക്ക് മറക്കാന്‍ സാധിക്കാത്ത ഒരനുഭവമായി. എന്തുകൊണ്ട് പള്ളുരുത്തി നിവാസികള്‍ ദിലീപ് കെ. മോഹനനെ ഇത്രയധികം സ്നേഹിച്ചു? എല്ലാവര്‍ഷവും അനുസ്മരണ യോഗം സംഘടിപ്പിച്ചു? ഒരു നാട് എന്ന നിലയില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല പ്രദേശം പള്ളുരുത്തിയാണ്. കാരണം അവര്‍ സ്ഥാപിത താല്പര്യങ്ങളില്ലാതെ ഒരാളെ സ്നേഹിക്കാനും സ്മരണ നിലനിര്‍ത്താനും ശ്രമിക്കുന്നു. ഇതെന്റെ ആദ്യ അനുഭവമാണ്.
ആരായിരുന്നു ദിലീപ്? എന്തായിരുന്നു അദ്ദേഹത്തിന്റെ സംഭാവന? അദ്ദേഹം ആദ്യം കേരള കൗമുദിയുടെ ലേഖകനായിരുന്നു. 15 വര്‍ഷം മുന്‍പ് അദ്ദേഹം ചീഫ് ഗസ്റ്റ് എന്ന വാരിക തുടങ്ങി. തീരെ സാമ്പത്തികശേഷി ഇല്ലാതിരുന്നിട്ടും, മാസിക നടത്തിക്കൊണ്ടുപോകുന്നത് ദുഷ്കരമായിട്ടും പ്രാദേശിക പത്രപ്രവര്‍ത്തനത്തിന് പുതിയൊരു വഴി തുറന്നിട്ട് അതിലൂടെ സഞ്ചരിച്ച ദിലീപ് ഒരു നാടിന്റെ അഭിമാനവും പ്രതീക്ഷയുമായിരുന്നു.
സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകളറിഞ്ഞ ഒരു പത്രപ്രവര്‍ത്തകന്റെ മൂര്‍ച്ചയേറിയ കുറിപ്പുകള്‍ അധികാരികളെ അസ്വസ്ഥരാക്കിയിരുന്നു. സാധാരണ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കാറില്ല. പക്ഷെ ദിലീപിന്റെ പത്രക്കുറിപ്പുകളുടെ സത്യസന്ധതയും മൂര്‍ച്ചയും അധികാരികളെ അസ്വസ്ഥരാക്കി. ദിലീപിന്റെ ചങ്കൂറ്റത്തില്‍ പള്ളുരുത്തിക്കാര്‍ അഭിമാന പുളകിതരായി.
ഒരു പത്രത്തിന്റെ നിലനില്‍പ്പ് പരസ്യങ്ങളിലൂടെയാണ്. പക്ഷേ ദിലീപ് പരസ്യങ്ങളുടെ പുറകെ പോകാറില്ലത്രെ. പരസ്യങ്ങളില്ലാതെ ഒരു മാധ്യമം എങ്ങനെ സാമ്പത്തികാരിഷ്ടതകളെ അതിജീവിക്കും. പക്ഷേ ദിലീപ് പരസ്യങ്ങളില്ലാതെതന്നെ പത്രം നടത്തിക്കൊണ്ടുപോയി. എന്തെങ്കിലും ഒരു കാര്യം തീരുമാനിച്ചാല്‍ അരിഷ്ടതകളെ വകവയ്ക്കാതെ ഒട്ടും നിരാശപ്പെടാതെ ലക്ഷ്യം നേടുന്നത് ദിലീപിന്റെ സ്വഭാവമായിരുന്നത്രേ. തന്റെ സാമ്പത്തികപ്രശ്നങ്ങള്‍ വീട്ടുകാരെപോലും അറിയിക്കാതെ അദ്ദേഹം പത്രപ്രവര്‍ത്തനം തുടര്‍ന്നു. സാമ്പത്തികമില്ലാതെ ഒരു പത്രസ്ഥാപനത്തിനും-പത്രസ്ഥാപനത്തിന് മാത്രമല്ല, കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും പിടിച്ചുനില്ക്കാനാകില്ലല്ലോ. തന്റെ ‘ചീഫ് ഗസ്റ്റ്’ നല്ല നിലയില്‍തന്നെ തുടരും എന്നുള്ള ശുഭപ്രതീക്ഷയില്‍ അഭിമാനിയായ ദിലീപ് തുടര്‍ന്നു.
ദിലീപ് രാഷ്ട്രീയ-സാമൂഹിക സാമുദായിക പ്രവര്‍ത്തനത്തില്‍ ആമഗ്നനായി. അദ്ദേഹം എസ്എന്‍ഡിപി യോഗത്തിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. ദീലീപിന്റെ സുഹൃത്തുക്കള്‍ പറയുന്നത് അദ്ദേഹത്തിന്റെ നേതൃപാടവം അപാരമായിരുന്നു എന്നും, മറ്റുള്ളവരെ കൂടെനിര്‍ത്താന്‍ ദിലീപിന് അസാമാന്യ കഴിവായിരുന്നു എന്നുമാണ്. ചെറുപ്പക്കാരില്‍ ഇന്ന് കാണാത്ത ഒരു പ്രതിഭാസം മുതിര്‍ന്നവരോടുള്ള പുച്ഛമാണല്ലോ.പക്ഷേ മുതിര്‍ന്നവരെ ബഹുമാനിച്ച് ഗുരുത്വം നേടിയ വ്യക്തിയുമായിരുന്നു അദ്ദേഹം.
മാറിയ കാലത്ത് പലരുടെയും മുദ്രാവാക്യം സ്വന്തം കാര്യം സിന്ദാബാദ് ആണ്. സ്വന്തം അച്ഛനെയും അമ്മയെയുംവരെ വൃദ്ധസദനത്തിലോ അമ്പലങ്ങളിലോ ഉപേക്ഷിക്കുന്നതാണ് ഇന്ന് പുത്രധര്‍മം. സാമൂഹ്യപ്രതിബദ്ധത ചുരുക്കംപേര്‍ക്കേ കാണാറുള്ളൂ. രാഷ്ട്രീയക്കാര്‍ക്ക് പ്രതിബദ്ധത തങ്ങളോടും തങ്ങളുടെ രാഷ്ട്രീയ ഭാവിയോടും ആണല്ലൊ.
ഇന്ന് അച്ഛനമ്മമാര്‍ക്ക് മോഹം മക്കള്‍ പഠിച്ച് എഞ്ചിനീയറോ ഡോക്ടറോ ഐഎഎസുകാരോ ആകണമെന്നാണ്. പത്രപ്രവര്‍ത്തനത്തിന് ഗ്ലാമര്‍ ഉണ്ട്. പക്ഷേ അതില്‍ ധനസമ്പാദനമാര്ഗമില്ല; പെയ്ഡ് ന്യൂസ് സ്വീകരിക്കാത്തവര്‍ക്ക്.
ദിലീപിന്റെ അച്ഛന് മോഹനനും നാട്ടുകാരോട് പ്രതിബദ്ധതയുള്ളയാളാണ്. നാട്ടുകാരെ കഷ്ടതകളില്‍ സഹായിക്കുന്നയാള്‍. ആ മൂല്യം ഉള്‍ക്കൊണ്ടായിരിക്കണം ദിലീപ് പള്ളുരുത്തിക്കാരുടെ സ്നേഹഭാജനമായത്.
പള്ളുരുത്തിക്കാര്‍ സവിശേഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാണ് എന്ന തിരിച്ചറിവ് എനിക്കുണ്ടായത് അവര്‍ ദിലീപിന്റെ ഓര്മ നിലനിര്‍ത്തുവാന്‍ നടത്തുന്ന ശ്രമം കണ്ടിട്ടാണ്. എല്ലാ നാട്ടിലും- എന്റെ നാട്ടില്‍ ഉള്‍പ്പെടെ-പത്രപ്രവര്‍ത്തകരുണ്ട്. പക്ഷേ ദിലീപിനെപ്പോലെ സ്നേഹിക്കപ്പെടുന്നവര്‍ അപൂര്‍വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: