മൂവാറ്റുപുഴ: അനധികൃത സ്വത്ത് സാമ്പാദിച്ചുവെന്ന കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ ബിനാമി, ബേക്കറി ഉടമയായ മോഹനോട് വിശദമായ വരവ്ചെലവ് കണക്കുകള്‍ ഹാജരാക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു. വീട്ടിലും സ്ഥാപനങ്ങളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പണം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. ഹര്‍ജി ഒക്ടോബര്‍ 18ന് വീണ്ടും പരിഗണിക്കും.
വിജിലന്‍സ് റെയ്ഡില്‍ മോഹന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത 6,67,050 രൂപ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 19ന് ഹര്‍ജി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്നലെ കോടതി മുമ്പാകെ താന്‍ മന്ത്രിയുടെ ബിനാമിയല്ലെന്നും 1986മുതല്‍ ബേക്കറി ബിസിനസ്സ് നടത്തിവരുന്നതായും 11ഓളം ബേക്കറി സ്ഥാപനങ്ങള്‍ ജില്ലയില്‍ നടത്തിവരുന്നുണ്ടെന്നും ഇതിനായി ഒന്നരക്കോടിയോളം രൂപ ലോണ്‍ ഉണ്ടെന്നും ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു.
പിടിച്ചെടുത്ത തുക തിരിച്ച്നല്‍കാന്‍ പാടില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കോടതി വിധികളും ആ തരത്തിലുള്ളതാണെന്നും ഹര്‍ജിക്കാരന്റെ വാദം പരിഗണിക്കരുതെന്നും വിജിലന്‍സ് പ്ലീഡര്‍ വാദിച്ചു. പണമിടപാടുകളെല്ലാം ബാങ്കുവഴിയല്ലെ നടത്തേണ്ടതെന്ന് ജഡ്ജി ആരാഞ്ഞു. ബേക്കറികള്‍ സ്വന്തം കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്നും സാമ്പത്തിക സ്രോതസ്സുകള്‍ക്ക് രേഖകള്‍ ആവശ്യമാണെന്നും അതിനാല്‍തന്നെ ആവശ്യപ്പെടുന്ന തുകയുടെ കാര്യത്തിലും വിശദമായ കണക്കുകള്‍ ഹാജരാക്കണമെന്നും ജഡ്ജി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: