തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം പിണറായി സര്‍ക്കാര്‍ തിരുത്തുന്നു. ആദ്യ പടിയായി വര്‍ഷംതോറും 10 % മദ്യഷോപ്പുകള്‍ പൂട്ടാനുള്ള തീരുമാനം റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യഷോപ്പുകള്ക്കടക്കം തീരുമാനം ബാധകമാണ്. ഈ വര്‍ഷം 39 മദ്യഷോപ്പുകളാണ് പൂട്ടേണ്ടിയിരുന്നത്. കഴിഞ്ഞ ഗാന്ധിജയന്തിക്ക് 10 % മദ്യഷോപ്പുകള്‍ പൂട്ടി. കണ്‍സ്യൂമര്‍ഫെഡിന്റെ 46 ഉം ബിവറേജസ് കോര്‍പ്പറേഷന്റെ 270 ഉം മദ്യഷോപ്പുകളാണ് ശേഷിക്കുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയിലെ 35 ലക്ഷം കുട്ടികള്‍ക്കായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി ഡിപിഐ വഴി നടപ്പാക്കും. കാസര്‍കോട് എന്മകജെ, പരപ്പ, പുല്ലൂര്‍ വില്ലേജുകളിലെ ഭൂരഹിതരായ എന്ഡോസല്ഫാന് ദുരിതബാധിതര്‍ക്ക് 108 വീടുകള്‍ നിര്‍മിക്കാന്‍ 15 ഏക്കര്‍ റവന്യൂഭൂമിയുടെ ഉപയോഗാനുമതി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന് നല്‍കും. ലൈബ്രറി കൗണ്സിലിലുളള ഗ്രന്ഥശാലകള്‍ക്ക് എംഎല്‍എ ഫണ്ട് വിനിയോഗിക്കാന്‍ അനുമതി നല്കി.
മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ 150 തസ്തികകള്‍ സൃഷ്ടിക്കും. വാണിജ്യനികുതി വകുപ്പില്‍ നാല് ഡപ്യൂട്ടി കമ്മീഷണര്‍, 12 അസിസ്റ്റന്റ് കമ്മീഷണര്‍ തസ്തികകളും സൃഷ്ടിക്കും. ഹൈക്കോടതിയിലെ വിരമിച്ച ജീവനക്കാരുടെ പെന്ഷന്/കുടുംബ പെന്ഷന് ആനുകൂല്യങ്ങള്‍ 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരിക്കും.
പാര്‍ട്ട്-ടൈം കണ്ടിജന്റ് പെന്‍ഷന്‍കാരുടെ ദുര്‍ബലതാ പെന്‍ഷനും 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരിക്കും. മുന്‍നിയമസഭാംഗവും മുന്‍ എംപിയുമായിരുന്ന പി. വിശ്വംഭരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: