തിരുവനന്തപുരം: റെഡ്ക്രോസിന്റെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഓടാതായിട്ട് ദിവസങ്ങളായി. രക്തദാന് ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ് എന്നിവയ്ക്കുപയോഗിക്കേണ്ട വാഹനങ്ങളും നിശ്ചലമാണ്. റെഡ് ക്രോസ് പ്രവര്‍ത്തനം ഏറെക്കുറെ നിലച്ചമട്ടാണ്. സംഘടന പിടിച്ചെടുക്കാന്‍ സിപിഎം നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ പ്രതികാരമാണ് പിന്നില്‍.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ റെഡ്ക്രോസ് സര്‍ക്കാര്‍ ഏറ്റെടുത്തു. ജില്ലാ കളക്ടര്‍മാര്‍ക്ക് ചുമതലയും നല്കി. സംഘടനയെ പാര്‍ട്ടിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.
ഏറ്റെടുത്തത് തെറ്റാണെന്ന് പറഞ്ഞ് ഹൈക്കോടതി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് അധികാരം നല്കി വിധി പറഞ്ഞു. ഈ വിധിക്ക് ഡിവിഷന് ബഞ്ച് നല്കിയ താത്ക്കാലിക സ്റ്റേയുടെ മറവില്‍ റെഡ്ക്രോസിന്റെ നിയന്ത്രണം വീണ്ടും സര്‍ക്കാര്‍ ഏറ്റെടുത്തു. ജില്ലാ കളക്ടര്‍മാര്‍ എത്തി ഓഫീസുകള്‍ പൂട്ടി താക്കോലുമായി പോയി. അന്തിമവിധി സര്‍ക്കാരിനെതിരാകുമെന്ന് ഉറപ്പാണ്.
തര്‍ക്കമുണ്ടായാല്‍ റെഡ്ക്രോസ് ഹെഡ് ക്വാര്‍ട്ടേഴ്സിനോ, രാഷ്ട്രപതിക്കോ മാത്രമേ സംഘടനയെ ഏറ്റെടുക്കാനാകൂ എന്നാണ് നിയമം. അതിനാല്‍ റെഡ് ക്രോസിന്റെ സംസ്ഥാനത്തെ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണ് ഇപ്പോള്‍ നടക്കുന്നത്.
തിരുവനന്തപുരത്ത് രണ്ട് ആംബുലന്‍സ് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് റെഡ് ക്രോസിനുള്ളത്. ശശി തരൂര്‍ എംപി യുടെഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സ് ജനറല്‍ ആശുപത്രിയിലും വായ്പയെടുത്ത് വാങ്ങിയ രണ്ടാമത്തെ ആംബുലന്‍സ് തൈക്കാട് ആശുപത്രിയിലുമാണ് സേവനത്തിന് ഉപയോഗിക്കുക.
പാവപ്പെട്ട രോഗികള്‍ക്ക് വിലയൊരാശ്വാസമാണ് നിരക്കു കുറഞ്ഞ ഈ ആംബുലന്‍സുകള്‍. റെഡ് ക്രോസ് ആഴ്ചതോറും രക്തദാന ക്യാമ്പുകളും പട്ടികവര്‍ഗ്ഗ മേഖലകളിലും തീരപ്രദേശങ്ങളിലും മെഡിക്കല്‍ ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു.
ഇതിനുപയോഗിക്കാന്‍ മൂന്ന് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. ഇവയെല്ലാം റെഡ്ക്രോസ് ആസ്ഥാനത്ത് വെറുതെ കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: