തിരുവനന്തപുരം: പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നും ഇന്ന് പുറപ്പെടുന്ന നവരാത്രി വിഗ്രഹഘോഷയാത്രയ്ക്കുള്ള കേരള പോലീസിന്റെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു.
ഗാര്‍ഡ് ഓഫ് ഓണര്‍ പിന്‍വലിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പുനഃസ്ഥാപിച്ചു. എഴുന്നെള്ളത്തിന് വര്‍ഷങ്ങളായി തുടരുന്ന കീഴ്വഴക്കമാണ് സര്‍ക്കാര്‍ ലംഘിക്കുന്നത്. രണ്ടുനൂറ്റാണ്ടിന്റെ പഴക്കമുള്ള നവരാത്രി എഴുന്നെള്ളത്തിന്റെ ചരിത്രത്തില്‍ സായുധ സേനയുടെ സംരക്ഷണം ഇല്ലാതാകുന്നത് ഇതാദ്യം.
ബുധനാഴ്ച രാവിലെ ശുചീന്ദ്രത്തുനിന്നും പദ്മനാഭപുരത്തേക്ക് കൊണ്ടുവന്ന മുന്നൂറ്റിനങ്ക വിഗ്രഹത്തിന് കേരളപോലീസ് അകമ്പടിക്ക് എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഭക്തജനങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഇന്ന് നടക്കുന്ന ഉടവാള് കൈമാറ്റത്തിനും മറ്റ് ചടങ്ങുകള്‍ക്കും പോലീസിനെ പിന്‍വലിച്ച കാര്യം അറിയുന്നത്.
ഘോഷയാത്ര 30ന് കേരളത്തിലെത്തുമ്പോള്‍ കളിയിക്കാവിള മുതല്‍ പോലീസ് അകമ്പടി നല്കിയാല് മതി എന്നാണ് തീരുമാനം. കേരള പോലീസിനെ പിന്‍വലിച്ചത് ഭക്തര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. കവടിയാര്‍ കൊട്ടാരം അധികൃതരും വിവിധ ഹിന്ദുസംഘടനകളും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചു. തുടര്‍ന്നാണ് ഗാര്‍ഡ് ഓഫ് ഓണറിന് മാത്രമായി പോലീസിനെ നിയോഗിക്കാന്‍ ഉത്തരവായത്.
ജില്ലാ അതിര്‍ത്തി വരെ തമിഴ്നാട് പോലീസ് യാത്രയ്ക്ക് അകമ്പടി പോകും. കളിയിക്കാവിള മുതല്‍ കേരള പോലീസിന്റെ സായുധവിഭാഗം ഘോഷയാത്രയുടെ സുരക്ഷ ഏറ്റെടുക്കും.പദ്മനാഭപുരം കൊട്ടാരത്തിലെ നവരാത്രിമണ്ഡപത്തില്‍ നടന്നിരുന്ന നവരാത്രി ഉത്സവം ധര്‍മരാജാവിന്റെ ഭരണകാലത്ത് 1797 ലാണ് കോട്ടയ്ക്കകം പകടശാലയിലേക്ക് മാറ്റിയത്.
കൊട്ടാരത്തിനുള്ളിലെ തേവാരക്കെട്ടില്‍ നിന്നും സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെ അന്നുമുതല്‍ തിരുവനന്തപുരത്തേക്ക് പൂജയ്ക്കായി കൊണ്ടുവന്നിരുന്നു. സരസ്വതിദേവിയെ ആനപ്പുറത്തും മറ്റ് വിഗ്രഹങ്ങളെ പല്ലക്കില്‍ ചുമന്നും മൂന്നുദിവസങ്ങള്‍ക്കു ശേഷമാണ് ഘോഷയാത്ര തലസ്ഥാനത്ത് എത്തുന്നത്. വിഗ്രഹങ്ങള്‍ക്കൊപ്പം പദ്മനാഭപുരം കൊട്ടാരത്തില്‍ സൂക്ഷിക്കുന്ന പുരാതന ഉടവാളും ഘോഷയാത്രയില്‍ കൊണ്ടുവരും.
മുന്‍പ് തിരുവിതാംകൂര്‍ പട്ടാളവും പിന്നീട് പാങ്ങോട്ടു നിന്ന് ഒരു സംഘം പട്ടാളക്കാരുമാണ് ഘോഷയാത്രയുടെ സുരക്ഷയ്ക്കായി അകമ്പടി പോയിരുന്നത്. വിഗ്രഹങ്ങള്‍ എഴുന്നള്ളിക്കുമ്പൊഴും ഇറക്കിപ്പൂജ നടത്തുന്ന സ്ഥലത്തും സായുധസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കുന്ന പതിവുണ്ട്.
ഉടവാള് കൈമാറ്റത്തിന് മന്ത്രിമാരുടെയും മറ്റ് വകുപ്പ് തലവന്മാരുടെയും സാന്നിദ്ധ്യമുണ്ടായപ്പോള് ചടങ്ങുകള്‍ക്ക് കേരള പോലീസിന്റെ ശ്രദ്ധ ലഭിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും ഗവര്‍ണറും ഉടവാള് കൈമാറ്റചടങ്ങുകളില് എത്തിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളിലാണ് തമിഴ്നാട് പോലീസിന്റെ സാന്നിദ്ധ്യമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: