അധ്യായം/8, പ്രകൃതിയുടെ ആവിര്‍ഭാവം
ബ്രഹ്മന്‍ അനന്തമായ ബോധമാണെന്നും, ജീവിതശക്തിയാണെന്നും അതിന്റെ കണികകള്‍ പരമാവധി വേഗത്തില്‍ കറങ്ങുന്ന ചുഴലിതരംഗങ്ങളാണെന്നും നാം കണ്ടു. കഴിഞ്ഞ അധ്യായത്തില്‍ ഉദ്ധരിച്ച വേദഭാഗത്തില്‍നിന്ന്, ബ്രഹ്മനില്‍ അഭിലാഷമുണര്‍ന്ന് അത് കമ്പനം ചെയ്തപ്പോള്‍, അതിന്റെ ‘ഇച്ഛ’ അഥവാ ശക്തി, ‘സര്‍ഗാത്മക’മായെന്നും നാം കണ്ടു. ബ്രഹ്മന്റെ ഇച്ഛ, അതിന്റെ ചൈതന്യബോധമാണ്. അതിന്റെ നിരവധി ശേഷികളിലൊന്നാണ്, സൃഷ്ടി ശേഷി. അതിനാല്‍, ‘ബ്രഹ്മന്റെ ഇച്ഛ സര്‍ഗാത്മകമായി’ എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം, അതിന്റെ സര്‍ഗാത്മകശക്തി അഥവാ അതിന് (സൂക്ഷ്മവും സ്ഥൂലവുമായ) ഭിന്നവസ്തുക്കള്‍ സങ്കല്‍പ്പിക്കാനും രൂപകല്പന ചെയ്യാനും ഉണ്ടാക്കാനുമുള്ള സവിശേഷ ശേഷി തിണര്‍ക്കുകയും ആ ശക്തിയുടെ ഒരു ഭാഗം, സ്വതന്ത്ര ഏകകമാവുകയും ചെയ്തു എന്നാണ്. അതായിരുന്നു സൃഷ്ടിയുടെ ആരംഭം.
ആ പുത്തന്‍ ഏകകം, ബ്രഹ്മന്റെ സര്‍ഗശക്തിയുടെ ഒരുഭാഗം മാത്രമായിരുന്നുവെങ്കിലും, അത് എല്ലായിടത്തും നിറഞ്ഞിരുന്നു. അത് ബ്രഹ്മനൊപ്പം നിലനിന്നു. സര്‍ഗശേഷിയായിരുന്നു അതിന്റെ അടിസ്ഥാന സ്വഭാവം; അതിന്റെ മറ്റു വിശേഷങ്ങള്‍ ഇതിന് കീഴ്പ്പെട്ടുനിന്നു. ഈ പുതിയ ഏകകത്തെ മൂലപ്രകൃതിയെന്നോ പ്രകൃതി എന്നു മാത്രമോ വിളിച്ചു. ‘ബ്രഹ്മന്റെ സാന്നിധ്യത്തില്‍, അപാരമായ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതില്‍ വിരുതുള്ള, ബുദ്ധിയുടെ രൂപമാര്‍ന്ന ബ്രഹ്മശക്തിയാണ് പ്രകൃതി’യെന്ന് നിരാലംബ ഉപനിഷത് നിര്‍വചിക്കുന്നു.
ബ്രഹ്മന്‍ എല്ലായിടത്തുമുള്ളതിനാല്‍, പ്രകൃതിയുടെ സൃഷ്ടിയില്‍ അതിന്റെ സാന്നിദ്ധ്യം പരാമര്‍ശിക്കുന്നതിന്, പ്രത്യേക സവിശേഷത കാണണം. ബ്രഹ്മന്‍ അതിന്റെ അനന്തതയില്‍, ജീവചൈതന്യം (അഥവാ ജീവന്) ആണ്. പ്രകൃതിക്ക്, സര്‍ഗവിരുതുണ്ട്; എന്നാല്‍ അതിന് ആ വിരുത്, ജീവന്റെ അഥവാ ജീവചൈതന്യത്തിന്റെ സാന്നിദ്ധ്യത്തിലേ പ്രകടിപ്പിക്കാനാവൂ. പ്രകൃതിക്ക് മുട്ടയില്‍നിന്ന് കോഴിയോ വിത്തില്‍നിന്ന് ചെടിയോ സൃഷ്ടിക്കാനാവും; എന്നാല്‍ അതിന്, മുട്ടയിലോ വിത്തിലോ ജീവന്റെ സാന്നിധ്യമുണ്ടാകണം. ജീവന് ബ്രഹ്മകണികയാണ്. അതിനാല്‍, ‘ബ്രഹ്മസാന്നിധ്യത്തില്‍’ പ്രകൃതി സൃഷ്ടിക്കുന്നു എന്ന് ഉപനിഷത് വിവരിക്കുന്നു.
സാന്നിധ്യം എന്നാല്‍, പ്രചോദനം, നിര്‍ദേശം, പിന്തുണ, സഹകരണം എന്തുമാകാം. അതാണ് ‘സര്‍ഗാത്മകത പിന്നീട് സ്വയം നിലനിര്‍ത്തുന്ന തത്വം താഴെയും സര്‍ഗോര്‍ജം മുകളിലും ആയി ഇച്ഛയായി മാറി’ എന്നുപറയുന്നതിലെ ധ്വനി. സ്വയം നിലനിര്‍ത്തുന്ന തത്വമാണ് ബ്രഹ്മന്‍; സര്‍ഗോര്‍ജമാണ് പ്രകൃതി. ബ്രഹ്മന്‍ പ്രത്യക്ഷമല്ലാതെ താഴെയും, പ്രകൃതി, കര്‍മനിരതമായി കാണുന്നതിനാല്‍ മുകളിലും ആണെന്ന് ശ്ലോകം നിരീക്ഷിക്കുന്നു. ബ്രഹ്മന്‍ കൗശലത്തോടെ പ്രചോദിപ്പിക്കുകയും പ്രകൃതി പ്രത്യക്ഷത്തില്‍ എല്ലാ സൃഷ്ടികളും നടത്തുകയും ചെയ്യുന്നുവെന്ന് സാരം. മറ്റൊരിടത്ത്, നിരാലംബ ഉപനിഷത് (ഈശ്വരനെ നിര്‍വചിക്കുമ്പോള്‍) ലളിതമായി നിരീക്ഷിക്കുന്നത്, ‘ബ്രഹ്മന്‍, പ്രകൃതി എന്ന അതിന്റെ ശക്തിയാല്‍, ലോകങ്ങളെ സൃഷ്ടിക്കുന്നു’ (ഗീത 9:8) എന്നാണ്. സൃഷ്ടിയുടെ ഉറവിടം ബ്രഹ്മനാണ്; പ്രകൃതി, സൃഷ്ടി നടത്താനായി, ബ്രഹ്മന്റെ പ്രതിനിധിയായി മാറുന്നു. ബ്രഹ്മന്‍ സൃഷ്ടിയുടെ പിതാവാണെന്നും പ്രകൃതി മാതാവാണെന്നും കവികള്‍ പറയും (ഗീത 14:4).
ഈ നിരീക്ഷണങ്ങള്‍, പ്രകൃതിയുടെ ഘടകങ്ങളുടെ നിര്‍വഹണത്തിനും ബാധകമാണ്. ബുദ്ധിക്ക്, തീരുമാനിക്കാനും നിര്‍ദ്ദേശിക്കാനുമൊക്കെ കഴിവുണ്ട്; മനസ്സിന്, ആഗ്രഹങ്ങള്‍, വികാരങ്ങള്‍, വിചാരങ്ങള്‍ എന്നിവ രൂപീകരിക്കാന്‍ കഴിവുണ്ട്. എന്നാല്‍, അവ, ജീവ സാന്നിദ്ധ്യത്തിലേ ആ കഴിവുകള്‍ കാണിക്കൂ. ബ്രഹ്മന്‍ പ്രകൃതിക്ക് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പോലെ, നിഗൂഢമായി, ആത്മാവില്‍നിന്ന് പ്രചോദനമുണ്ടാകുമ്പോഴാണ് അവ പ്രകടിപ്പിക്കുക. അതിനാല്‍, ബുദ്ധിയുടെ തീരുമാനങ്ങളെല്ലാം ആത്മാവിന്റെ തീരുമാനങ്ങളാണെന്ന് പറയുന്നു.
പ്രകൃതിസൃഷ്ടികളെ പരാമര്‍ശിച്ച്, കത്തോലിക്കാ വേദഗ്രന്ഥമായ ധര്‍മാരാമം (ഫിലോകാലിയ, വാല്യം 2, പേജ് 165) നിരീക്ഷിക്കുന്നു:
ആ ശക്തിയാണ് പ്രകൃതിക്ക് രൂപങ്ങള്‍ ഉണ്ടാക്കാനുള്ള ഊര്‍ജം നല്കിയതും ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാനുള്ളത് ‘അതു’ നല്കിയതും.
ബോധത്തിന്റെ അതിവേഗം കറങ്ങുന്ന ചുഴലിതരംഗങ്ങളാണ് ബ്രഹ്മന്റെ ഉള്ളടക്കമെന്നപോലെ, ബ്രഹ്മനില്‍നിന്ന് ഉരുവംകൊണ്ട പ്രകൃതിയുടെ ഉള്ളടക്കവും വേഗം കറങ്ങുന്ന ബോധത്തിന്റെ ചുഴലിതരംഗങ്ങള്‍ തന്നയാണ്; വേഗം അതേക്കാള്‍ കുറവാണെന്നു മാത്രം. അതിവേഗ ഭ്രമണം, പ്രകൃതിയെ അതീവ കര്‍മനിരതമായ ഏകകമാക്കി. പ്രകൃതിയും ബ്രഹ്മനും, പാരസ്പര്യത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി-ബ്രഹ്മന്‍ കാംക്ഷിച്ച രൂപങ്ങളും സംഗതികളും പ്രകൃതി സൃഷ്ടിച്ചപ്പോള്‍, താന്‍ തെരഞ്ഞെടുത്ത ആ രൂപങ്ങള്‍ക്ക് ബ്രഹ്മന്‍ ജീവന് നല്കി.
സൃഷ്ടിക്ക് പല ഘടകങ്ങള്‍ വേണമെന്നുണ്ടെങ്കിലും, അപ്പോള്‍, ബ്രഹ്മനും (അലയുന്ന കണികകളോടെ) പ്രകൃതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഒരിടത്തും മറ്റൊന്നും നിലനിന്നിരുന്നില്ല. അതിനാല്‍, സൃഷ്ടിക്കു സത്തയുണ്ടാക്കാന്‍, ബ്രഹ്മന്‍ പ്രകൃതിയില്‍ രൂപാന്തരങ്ങള്‍, പുതിയ സംഗതികള്‍ക്കായി, ആഗ്രഹിച്ചു. അതാണ് തരംഗ പ്രസാരണത്തില്‍ പ്രതിഫലിച്ചത്. ആ തരംഗങ്ങള്‍ പ്രകൃതിയില്‍ ചെന്നിടിച്ചപ്പോള്‍, അതിന് മാറ്റങ്ങള്‍ക്ക് ആഗ്രഹമുണ്ടായി. സ്വന്തം നിലയില്‍ മാറ്റങ്ങള്‍ സ്വീകരിക്കുവോളം, പ്രകൃതിക്ക് മാറ്റത്തോട് ഭ്രമമുണ്ടായി. പ്രകൃതി അതിന്റെ അസ്തിത്വത്തില്‍ മൂന്ന് നിലകളാണ് സ്വീകരിക്കുന്നതെന്ന് മഹര്‍ഷിമാര്‍ പറയുന്നു.
സംസ്കൃതത്തില്‍ ഇവയെ ഗുണം എന്നുവിളിക്കുന്നു. സത്വ (നന്മ), രജോ (സ്വാര്‍ത്ഥ), തമോ (തിന്മ) ഗുണങ്ങളാണ് ഇവ. ഇവ ഭിന്ന അളവുകളില്‍ സങ്കരമായി നിലകൊള്ളുകയും ഇടക്കിടെ അളവുകള്‍ മാറ്റുകയും ചെയ്യുന്നു. പ്രകൃതിയില്‍ അവ ഒരിക്കലും സന്തുലനത്തില്‍ അല്ല; എപ്പോഴും ഒന്ന് മറ്റ് രണ്ടിനെയുംകാള്‍ മുന്തിനില്ക്കും. ഈ അധീശത്വം പലപ്പോഴും മാറുകയും ചെയ്യും. പ്രകൃതി സൃഷ്ടികര്‍മം തുടങ്ങിയപ്പോള്‍, ഗുണങ്ങള്‍ സൃഷ്ടികളിലും പ്രതിഫലിച്ചു; അവയിലും ഇടക്കിടെ അളവുകള്‍ മാറുകയും ചെയ്തു. അങ്ങനെ സത്വ ഗുണമുള്ളവന് പൊതുവേ സദ്ഗുണമുള്ളവനായിരിക്കുമെങ്കിലും, കോപാകുലനാകുമ്പോള്‍ അയാളില്‍ തമോ ഗുണം മുന്തിനില്ക്കും.
ബ്രഹ്മനും പ്രകൃതിയും ഒന്നിച്ചു പണി തുടങ്ങിയപ്പോള്‍, പ്രകൃതിയുടെ ഗുണങ്ങള്‍ ബ്രഹ്മനിലും പ്രതിഫലിച്ചു. ഒരു വസ്തു കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോള്‍, കണ്ണാടിക്ക് ഒന്നും സംഭവിക്കുന്നില്ല; എന്നാല്‍, കണ്ണാടിക്കുള്ളില്‍ ആ വസ്തുവുണ്ടെന്നാണ് കാഴ്ച. ഇതൊരു തോന്നലാണെങ്കിലും, യഥാര്‍ത്ഥം പോലിരിക്കുന്നു. ഇതുപോലെ, പ്രകൃതിയുടെ ഗുണങ്ങള്‍ ബ്രഹ്മനില്‍ പ്രതിഫലിക്കുമ്പോള്‍, ബ്രഹ്മനെ അത് ബാധിക്കുന്നില്ലെങ്കിലും, അതിന്റെ പ്രത്യക്ഷം, ഈ ഗുണങ്ങള്‍ സ്വാധീനിച്ചപോലെയായിരിക്കും.
ആ നേരത്ത് ഉച്ചത്തിലിരിക്കുന്ന ഗുണമനുസരിച്ചായിരിക്കും അപ്പോഴത്തെ സമീപനവും ലക്ഷണവും. ഇങ്ങനെ പെരുമാറുന്ന ബ്രഹ്മനെയാണ് ഈശ്വരന് എന്നുവിളിക്കുന്നത്. സംസ്കൃതത്തില്‍, സഗുണബ്രഹ്മന്‍. ‘സ’ എന്നാല്‍, ‘കൂടിയ;’ ‘സഗുണ ബ്രഹ്മന്‍’ എന്നാല്‍, ഗുണങ്ങളോടുകൂടിയ ബ്രഹ്മന്‍; ഗുണങ്ങള്‍കൊണ്ടുള്ള സമീപനവും പെരുമാറ്റവും പ്രതിഫലിക്കുന്ന ബ്രഹ്മന്‍ (ഗുണം എന്നത് പ്രകൃതിയുടെ ഒരു വിശേഷത്തെ സൂചിപ്പിക്കുന്നുവെങ്കിലും, അത് പ്രകൃതിയെ തന്നെ ധ്വനിപ്പിക്കുന്ന ഒരു വാക്പ്രയോഗമാകാം. അങ്ങനെയെങ്കില്‍, സഗുണബ്രഹ്മന്‍ എന്നാല്‍, പ്രകൃതിക്കൊപ്പമുള്ള ഈശ്വരന്). ഉപനിഷത്തുക്കളില്‍ പലപ്പോഴും, സഗുണബ്രഹ്മന്‍ എന്നതിനു പകരം, ബ്രഹ്മന്‍ എന്നുതന്നെ ഉപയോഗിച്ചുകാണുന്നു. ഈശ്വരന്, സര്‍വവ്യാപിയായ പ്രപഞ്ചവിധാതാവ് എന്നനിലയില്‍, സഗുണബ്രഹ്മന്‍ ആണ്. അമൂര്‍ത്താവസ്ഥയില്‍, ഈശ്വരനെ ബ്രഹ്മന്‍ എന്നോ ഈശ്വരചൈതന്യം എന്നോ ദൈവകണം എന്നോ വിശേഷിപ്പിക്കാം.
പ്രകൃതിഗുണങ്ങള്‍ പ്രതിഫലിക്കാത്ത ശുദ്ധബ്രഹ്മനെ, സഗുണബ്രഹ്മനില്‍ നിന്ന് വേര്‍തിരിക്കാന്‍, നിര്‍ഗുണബ്രഹ്മന്‍ എന്നുപറയാറുണ്ട്. പ്രകൃതിഗുണങ്ങളില്ലാത്ത ബ്രഹ്മന്‍ എന്ന് വാച്യാര്‍ത്ഥം.
ബ്രഹ്മന്റെ നിര്‍ദ്ദേശപ്രകാരം, പ്രകൃതിയില്‍ പരിണാമങ്ങളുടെ ഒരു പരമ്പരയുണ്ടായി; ഓരോ പരിണാമത്തിലും, പുതുതായി ഉണ്ടായ കണികയുടെ സൂക്ഷ്മത്തിലും അതിന്റെ ചുഴലിതരംഗങ്ങളുടെ ഭ്രമണവേഗത്തിലും കുറവുണ്ടായി. സൂക്ഷ്മകണികകളിലെ ചുഴലിതരംഗങ്ങളുടെ കറക്കം, കൃത്യവേഗങ്ങളിലെ വൃത്താകൃതിയിലുള്ള ചലനങ്ങളല്ല; സവിശേഷ ശേഷികളുള്ള വ്യത്യസ്ത കണികകളാണ് അവ. ജീവചൈതന്യം, ഭിന്നശേഷികളുടെ പ്രത്യക്ഷങ്ങളായി ഭവിക്കുന്നത്, അതിലെ തരംഗങ്ങളുടെ ഭ്രമണവേഗത്തിന്റെ ഭിന്നതകള്‍കൊണ്ടുകൂടിയാണ്.
അങ്ങനെ, പരമാവധി വേഗത്തിലെ ചുഴലി തരംഗങ്ങളുടെ ഭ്രമണത്തില്‍ (ബ്രഹ്മനിലുള്ളത്), ജീവചൈതന്യം ഈശ്വരനാകുന്നു. അതില്‍നിന്ന് അല്പം കുറഞ്ഞ വേഗത്തില്‍ (ആത്മാക്കളില്‍) അത് ജീവന്റെ പ്രത്യക്ഷമാകുന്നു. അതിലും കുറഞ്ഞ വേഗത്തില്‍ (പ്രകൃതിയില്‍)അത് സര്‍ഗശേഷിയുള്ളവനാകുന്നു. അതിലും കുറഞ്ഞ വേഗത്തില്‍ (ബുദ്ധിയില്‍)അത് തീരുമാനങ്ങള്‍ക്ക് കഴിവുകാട്ടുന്നു. പിന്നെയും കുറഞ്ഞാല്‍ (മനസ്സില്‍) വിവേകവിചാരങ്ങള്‍ക്കുള്ള ശേഷി. അങ്ങനെ അങ്ങനെ. വ്യത്യസ്ത ദൂരങ്ങളിലെ കാഴ്ചകള്‍ കാണാന്‍ കണ്ണ് അതിന്റെ ലെന്‍സിന്റെ അളവുകള്‍ മാറ്റുംപോലെ, ഭ്രമണവേഗത്തിലെ മാറ്റങ്ങള്‍ വഴി, ജീവചൈതന്യം, വ്യത്യസ്ത ശേഷികള്‍ പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: