തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള നവരാത്രി വിഗ്രഹ എഴുന്നെള്ളത്തിന് കേരള പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പിന്‍വലിച്ചത് ആചാരലംഘനമാണെന്ന് ബിജെപിസംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പത്മനാഭപുരത്ത് നിന്നും തിരിക്കുന്ന വിഗ്രഹ ഘോഷയാത്രക്ക് പോലീസ് സംരക്ഷണം ഇല്ലാതാകുന്നത് ഇതാദ്യം. രാജഭരണ കാലത്ത് തിരുവിതാംകൂര്‍ പട്ടാളത്തെയും പിന്നീട് പാങ്ങോട്ടു നിന്ന് ഒരു സംഘം പട്ടാളക്കാരെയും ഗാര്‍ഡ് ഓഫ് ഓണറിനും സുരക്ഷക്കായും നിയോഗിച്ചിരുന്നു. ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ആചാര രീതികള്‍ക്ക് ഒരു മുടക്കവും ഉണ്ടായില്ല. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പിന്‍വലിച്ചത് ഹൈന്ദവ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കാണിക്കുന്ന അവഹേളനമാണ്. ശുചീന്ദ്രത്തുനിന്ന് വിഗ്രഹം തിരിച്ചപ്പോഴും കേരള പോലീസ് എത്തിയില്ല. നൂറ്റാണ്ടുകളായി നടത്തിവരുന്ന ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന്റെ ആദ്യപടിയാണ് ഗാര്‍ഡ് ഓഫ് ഓണറും സുരക്ഷയും പിന്‍വലിച്ചതെന്നും കുമ്മനം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: