കണ്ണൂര്‍: വളപട്ടണം പാലം വഴി വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നഗരത്തില്‍ ഗതാഗതക്കുരുക്കിന് സാധ്യതയേറി. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയിലെ അതിപ്രധാന പാലങ്ങളിലൊന്നായ വളപട്ടണം പാലത്തില്‍ ഗതാഗത നിയന്ത്രണം വന്നതോടുകൂടി ചരക്കുലോറികളും മറ്റും മറ്റ് റൂട്ടുകളിലൂടെ തിരിച്ചുവിട്ടിരുന്നുവെങ്കിലും ഇത് എത്രത്തോളം വിജയമാകുമെന്ന് കണ്ടറിയേണ്ടതാണ്. ബസ്സ്, ഇരുചക്ര, മുച്ചക്ര വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളെയാണ് വഴിതിരിച്ചുവിട്ടിട്ടുള്ളത്. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം. സ്ലാബിന്റെ അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ നടക്കുന്നത്. കണ്ണൂര്‍-കോഴിക്കോട് ഭാഗത്തേക്കുളള ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ തളിപ്പറമ്പ് ചിറവക്കില്‍ നിന്നും തിരിഞ്ഞ് ശ്രീകണ്ഠാപുരം-ഇരിക്കൂര്‍-ചാലോട്-തലശ്ശേരി വഴി കടന്നുപോകണം. പയ്യന്നൂര്‍-തളിപ്പറമ്പ് ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങള്‍ തലശ്ശേരി, അഞ്ചരക്കണ്ടി, ചാലോട്, ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് വഴി കടന്നുപോകണം. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന നാലുചക്ര വാഹനങ്ങള്‍ ധര്മ്മശാലയില്നിന്നും തിരിഞ്ഞ് പറശ്ശിനിക്കടവ്-കരിങ്കല്‍ക്കുഴി, കൊളച്ചേരി മുക്ക്, കമ്പില്‍-നാറാത്ത്, കണ്ണാടിപ്പറമ്പ്-കക്കാട് വഴി പോകണം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന നാലുചക്രവാഹനങ്ങള്‍ പുതിയതെരുവില്‍ നിന്നും തിരിഞ്ഞ് കാട്ടാമ്പള്ളി-നാറാത്ത്-കൊളച്ചേരിമുക്ക്-കരിങ്കല്‍ക്കുഴി-പറശ്ശിനിക്കടവ് വഴി ധര്മ്മശാലയിലെത്തണം. ദേശീയപാതയില്‍ ഇതുകാരണം ഗുരുതരമായ ഗതാഗതപ്രശ്നങ്ങളുണ്ടാകാന് സാധ്യതയുണ്ട്. വാഹനങ്ങള്‍ തിരിച്ചുവിടാനായി പുതിയതെരു-ധര്‍മ്മശാല എന്നിവിടങ്ങളിലും പാലത്തിന്റെ ഇരുവശവും പോലീസ് ഡ്യൂട്ടിയിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: